ഞായറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടി: എതിര്‍പ്പ് അറിയിച്ച് ക്രൈസ്തവ സംഘടനകള്‍, മാറ്റില്ലെന്ന് സര്‍ക്കാര്‍

ലഹരിവിരുദ്ധ ക്യാംപെയ്ന്‍ ഞായറാഴ്ച തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധമറിയിച്ച് ക്രൈസ്തവ സംഘടനകള്‍. പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് ക്രൈസ്തവ സഭാ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചത്. മറ്റൊരു ദിവസം പരിപാടി നടത്തണമെന്ന് ക്രൈസ്തവ സഭ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.

ഇക്കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, പക്ഷേ പരിപാടിയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. ലഹരിക്കെതിരായ ക്യാംപെയ്ന്‍ പൊതു വികാരമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തീരുമാനത്തില്‍ കെസിബിസി വിയോജിപ്പ് രേഖപ്പെടുത്തി. നാളെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന മുന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെസിബിസി പ്രതിനിധി യോഗത്തെ അറിയിച്ചു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കേണ്ടതുണ്ടെന്നും അതിനാല്‍ സഹകരിക്കാനാവില്ലെന്നും കെസിബിസി പ്രതിനിധി പറഞ്ഞു.

മാര്‍ത്തോമ സഭയും ഞായറാഴ്ച ലഹരി വിരുദ്ധ ക്യാംപെയ്ന്‍ ആചരിക്കുന്നതിനെ എതിര്‍ത്തു. വിശ്വാസികള്‍ ഞായറാഴ്ച വിശുദ്ധ ദിനമായാണ് കണക്കാക്കുന്നത്. ലഹരിവിരുദ്ധ പരിപാടിക്കായി ഞായറാഴ്ച തന്നെ തിരഞ്ഞെടുത്തത് വേദനാജനകമാണെന്ന് അറിയിച്ച് മാര്‍ത്തോമാ സഭ ലഹരി വിമുക്ത ക്യാമ്പയിനെ പിന്തുണയ്ക്കുന്നെന്നും വ്യക്തമാക്കി.