പൗരത്വ നിയമ ഭേദഗതി:സര്‍വകക്ഷി യോഗം ഇന്ന്, ബി.ജെ.പിയും പങ്കെടുക്കും

പൗരത്വ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. മത സാമുദായിക സംഘടനകള്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. മുഖ്യമന്ത്രിയുടെ യോഗത്തിന് ശേഷം രമേശ് ചെന്നിത്തല മുസ്ലീം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ബി.ജെ.പിയും പങ്കെടുക്കും.

പൗരത്വ നിയമഭേദഗതിക്കെതിരെ ദേശീയ ശ്രദ്ധ നേടിയ സംയുക്ത പ്രതിഷേധത്തിന് ശേഷം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍. ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ സമര പരിപാടികളും ചര്‍ച്ചയാകും. ഭരണഘടനാ സംരക്ഷണത്തിനായി വിശാല സമിതി രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. രാഷ്ട്രീയ കക്ഷികള്‍ക്ക് പുറമെ മത സംഘടനകള്‍ക്കും ക്ഷണമുണ്ട്.

എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും തുടര്‍ സംയുക്ത പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് ഒപ്പം നില്‍ക്കാനുള്ള സാധ്യത വിരളമാണ്. ഇടതുപക്ഷവുമായി ഒന്നിച്ചുള്ള നീക്കങ്ങള്‍ക്ക് മുല്ലപള്ളിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തനത് പ്രതിഷേധങ്ങളാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഇന്ന് മുഖ്യമന്ത്രിയുടെ യോഗത്തിന് ശേഷം ഉച്ചക്ക് രമേശ് ചെന്നിത്തലയും മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

വിശാല യോഗം വിളിക്കുമ്പോഴും ഇരു കൂട്ടരും എസ്ഡിപിഐ അടക്കം വെല്‍ഫയര്‍ പാര്‍ട്ടി അടക്കം തീവ്രനിലപാടുള്ള സംഘടനകളെ മാറ്റിനിര്‍ത്തുന്നു. സര്‍വകക്ഷി യോഗം വിളിക്കുന്ന വിഷയത്തെ ബിജെപി ശക്തമായി വിയോജിക്കുമ്പോഴും യോഗത്തില്‍ പങ്കെടുക്കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം. യോഗത്തില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പ്രതിനിധികള്‍ സംസാരിക്കും. എന്‍എസ്എസിനെ സര്‍ക്കാര്‍ ക്ഷണിച്ചെങ്കിലും വിട്ടുനില്‍ക്കാനാണ് തീരുമാനം. തങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന മതേതര നിലപാട് ഒരു യോഗത്തിലെത്തി അറിയിക്കേണ്ട ആവശ്യമില്ലെന്നാണ് എന്‍എസ്എസ് തീരുമാനം.