ദേഹമാസകലം 46 മുറിവുകള്‍, മിക്കതും കൈകളില്‍, ഒരു കൈ അറ്റ നിലയില്‍; നരബലി നടന്ന വീടിന് സമീപം 2014-ല്‍ മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടു

ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന വീടിന് സമീപം 2014 ല്‍ മറ്റൊരു സ്ത്രീയും രക്തം വാര്‍ന്ന് കൊല്ലപ്പെട്ടതില്‍ ദുരൂഹത സംശയിച്ച് ബന്ധുക്കള്‍. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് പുതിയ സംശയം ഉടലെടുക്കുന്നത്. രക്തം പൂര്‍ണമായും വാര്‍ന്നുപോയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

നെല്ലിക്കാലാ സ്വദേശിനി സരോജിനിയുടെ (60) മൃതദേഹം പന്തളം ഉള്ളന്നൂരിലെ വഴിയരികില്‍ 2014 സെപ്റ്റംബര്‍ 14ന് രാവിലെയാണ് കണ്ടെത്തിയത്. ദേഹമാസകലം 46 മുറിവുകള്‍ കണ്ടെത്തി. മിക്കതും ഇരു കൈകളിലുമായിരുന്നു.

ഒരു കൈ അറ്റനിലയിലായിരുന്നു. രക്തം പൂര്‍ണമായും വാര്‍ന്നുപോയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുളിപ്പിച്ച നിലയില്‍ ആയിരുന്നുവെന്ന് മകന്‍ ആരോപിക്കുന്നു. നരബലി നടന്ന വീടിന്റെ ഒന്നര കിലോമീറ്റര്‍ മാറിയാണ് സരോജിനിയുടെ വീട്.

നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ആദ്യഘട്ടത്തിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പിഴവാണ് പ്രതിയെ കണ്ടെത്താന്‍ കഴിയാതെ പോയതിന് കാരണമെന്നാണ് ആരോപണം.