മുണ്ടക്കൈയിൽ വീണ്ടും ഉരുൾ പൊട്ടൽ? രക്ഷാ പ്രവർത്തനം ദുഷ്കരം; പ്രതികൂല കാലാവസ്ഥ വെല്ലുവിളി

വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾ പൊട്ടി. ഉരുൾ പൊട്ടിയ സ്ഥലത്ത് നിന്നും വീണ്ടും മലവെള്ളപ്പാച്ചിൽ ഉണ്ടായി. മണ്ണും കല്ലും മരത്തടികളും വീണ്ടും മലവെള്ളപാച്ചിലിനൊപ്പം ഒഴുകി വന്നു. മലവെള്ളപ്പാച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും പ്രദേശത്ത് നിന്ന് മാറുകയാണ്. അതീവ ഗുരുതര സാഹചര്യമാണെന്നാണ് റിപ്പോർട്ട്.

മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. ജനങ്ങളെ അടിയന്തരമായി ഇവിടെ നിന്നും ഒഴിപ്പിക്കുകയാണ്. അതേസമയം വീണ്ടും ഉരുൾപൊട്ടിയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. അനാവശ്യമായി ആരും പ്രദേശത്തേക്ക് പോകരുതെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഉരുൾപൊട്ടലിൽ മരിച്ച 33 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷറഫ് (49), ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65), വിനീത് കുമാർ, സഹന (7), കൗസല്യ, അയിഷ, ആമിന, ജഗദീഷ്, അനസ്, വാസു, അഫ്സിയ, സക്കീര്‍, അച്ചു, നഫീസ (60), ജമീല(65), ഭാസ്കരൻ(62), അഫ്സിയ സക്കീർ, ആഷിന(10), അശ്വിൻ (14) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

അതിനിടെ ഒഡിഷയിൽ നിന്നെത്തിയ വിനോദസഞ്ചാരികളിൽ രണ്ടു പേരെ കാണാനില്ലെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ രക്ഷാപ്രവർത്തകർ രക്ഷിപ്പെടുത്തി. ഇവർ വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടർ പ്രിയദർശിനി, സുഹൃതി എന്നിവരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read more