തൂവല്‍തീരത്ത് വീണ്ടും ബോട്ട് അപകടം; പൂരപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി

താനൂര്‍ തൂവല്‍തീരത്ത് വീണ്ടും ബോട്ട് അപകടം. ദുരന്തം ഉണ്ടായ പൂരപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി. നിര്‍ത്തിയിട്ട ബോട്ട് ആണ് മുങ്ങിയത്. ബോട്ടില്‍ ആളുണ്ടാവാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടകാരണം വ്യക്തമല്ല. പുഴയിലെ ഓളത്തിന്റെ ശക്തിയില്‍ മുങ്ങിയതാകാം എന്ന് നാട്ടുകാര്‍ പറഞ്ഞു.

അതേസമയം, താനൂര്‍ ബോട്ട് ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പോര്‍ട്ട് ഓഫീസറോട് ഇത് സംബന്ധിച്ച് കോടതി റിപ്പോര്‍ട്ട് ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ബന്ധപ്പെട്ട പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടിയത്. സംസ്ഥാനത്ത് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫലപ്രദമായ നടപടികള്‍ ഇതുവരെയും എടുത്തിട്ടില്ല. മാരിെൈടം ബോര്‍ഡിന്റെ കീഴിലുള്ള പോര്‍ട്ട് ഓഫീസറാണ് വിശദീകരണം നല്‍കേണ്ടത്.

ബോട്ടപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നും കോടതി വിമര്‍ശിച്ചു. സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. 22 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കണ്ണടച്ചിരിക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമായിട്ടല്ല നടക്കുന്നത്. നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിര്‍ദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.ഇതിന് അധികൃതരും ഉത്തരവാദികളാണെന്ന് കോടതി നിരീക്ഷിച്ചു.

Read more

15 കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ ബോട്ടുടമ നാസറിനെതിരെ  പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസിൽ പ്രതികളായ ബോട്ടിന്റെ ജീവനക്കാരും  സ്രാങ്കും ഒളിവിലാണ് ഇവർക്കായി അന്വേഷണം പുരോഗമിച്ച് വരികയാണ്.