'എല്ലാം റെഡിയാക്കി, ഇതൊന്നും കൃഷ്ണദാസ് അറിയരുത്'; കെ. സുരേന്ദ്രന്റെ പേരില്‍ വീണ്ടും ശബ്ദരേഖ പുറത്ത്

എന്‍.ഡി.എ.യില്‍ തിരിച്ചെത്തുന്നതിനായി സി.കെ ജാനുവിന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെ.ആര്‍.പി ട്രഷറര്‍ പ്രസീത അഴീക്കോടിൻറെ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും ശബ്ദരേഖ പുറത്ത്. പണംനല്‍കാന്‍ ഹോട്ടല്‍ മുറിയിലെത്തുന്നതിനു മുമ്പ്  പ്രസീതയും  സുരേന്ദ്രനും ഫോണില്‍ സംസാരിക്കുന്നതെന്ന് കരുതുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. “ഇതൊന്നും കൃഷ്ണദാസ് അറിയരുത്, ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍ വെച്ചിട്ട് ഇന്നലെമുതല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടു നടക്കുകയാണ്” – എന്നാണ് ശബ്ദരേഖയിലുള്ളത്.

ഏഴിന് രാവിലെ സുരേന്ദ്രനെ ഫോണില്‍ വിളിച്ചപ്പോള്‍ പണം നല്‍കുന്നതിനെക്കുറിച്ച് ജാനു കൃഷ്ണദാസിനോട് പറയില്ലല്ലോയെന്ന് സുരേന്ദ്രന്‍ ചോദിച്ചതായും പ്രസീത ആരോപിക്കുന്നു. കൃഷ്ണദാസ് പലതവണ ജാനുവിനെ വിളിച്ചെങ്കിലും എന്‍.ഡി.എ.യിലേക്ക് തിരിച്ചുവരാന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചില്ല.

മുസ്ലിം ലീഗില്‍നിന്ന് ഓഫര്‍ ലഭിച്ചതിനാലാണ് അവര്‍ ക്ഷണം നിരസിച്ചതെന്നും, താനടക്കമുള്ള നേതാക്കളുമായി ഇടപെട്ടാണ് സുരേന്ദ്രന്‍ ജാനുവിനെ എന്‍.ഡി.എ.യിലെത്തിച്ചതെന്നും പ്രസീത പറഞ്ഞു. ജാനു പാര്‍ട്ടിയെ തള്ളിപ്പറഞ്ഞതിനാലും ഘടകക്ഷിയായ തങ്ങളെ കെ. സുരേന്ദ്രന്‍ അവഗണിച്ചതിനാലുമാണ് ഈ തുറന്നുപറച്ചിലെന്ന് പ്രസീത പറയുന്നു.

എന്‍.ഡി.എ.യില്‍ തിരിച്ചെത്തുന്നതിനായി സി.കെ. ജാനുവിന് കെ.സുരേന്ദ്രൻ 10 ലക്ഷം കൊടുത്തുവെന്നായിരുന്നു പ്രസീതയുടെ വെളിപ്പെടുത്തൽ. ഏഴാം തീയതി തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ സികെ ജാനു ഉണ്ടായിരുന്നു. അന്ന് അവിടെ കെ. സുരേന്ദ്രന്‍ വന്നിരുന്നു. അവിടെവെച്ചാണ് പണം കൈമാറിയത്. അതിനു മുന്‍പ് കെ. സുരേന്ദ്രന്‍ തന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു.  പണം കിട്ടിയിട്ടുണ്ടെന്ന് സി.കെ ജാനു സമ്മതിച്ചിട്ടുണ്ടെന്നും പ്രസീത പറഞ്ഞിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് ചില ശബ്ദരേഖകൾ പ്രസീത നേരത്തെ പുറത്ത് വിട്ടിരുന്നു.