രാജ്യതാത്പര്യത്തില്‍ രാഷ്ട്രീയമില്ല; പ്രധാനമന്ത്രി ഉള്‍പ്പെടെ ആരുമായും ചേര്‍ന്ന് നില്‍ക്കും; തന്നെ ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പു പറയേണ്ടി വരുമെന്ന് അനില്‍ ആന്റണി

ബിബിസി ഡോക്യുമെന്റി സംബന്ധിച്ച നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഏ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയായിരുന്നു ബിബിസിയുടെ ഡോക്യുമെന്ററി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരും. തനിക്കെതിരായ ആക്രമണം ആസൂത്രിതമായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാം, എന്നാല്‍, ഇപ്പോള്‍ പേരുകള്‍ പറയുന്നില്ല. വിഘടനവാദികളായ ഒരു മാധ്യമസ്ഥാപനത്തിന്റെ കൂടെ നിന്ന്, ഇന്ത്യയുടെ താല്‍പര്യത്തിന് എതിരായി പ്രവര്‍ത്തിക്കുകയും, രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചവാണ് തന്നെ വളഞ്ഞിട്ട് ആക്രമിച്ചത്, അവര്‍ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരുമെന്ന് അനില്‍ ആന്റണി. ഇന്ത്യന്‍ ജനതയോട് ഇന്നലെങ്കില്‍ നാളെ ഇക്കൂട്ടര്‍ മാപ്പ് പറയേണ്ടി വരും.

രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും എതിര്‍ത്തവരാണ് തന്നെയും എതിര്‍ത്തതെന്ന് അനില്‍ കുറ്റപ്പെടുത്തി. ഇന്നത്തെ കോണ്‍ഗ്രസുമായി സഹകരിക്കാനാവില്ലെന്നും അനില്‍ പറഞ്ഞു. രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉള്‍പ്പടെ ആരുമായും ചേര്‍ന്ന് നില്‍ക്കുമെന്നും അനില്‍ ആന്റണി വ്യക്തമാക്കി. എന്നാല്‍, ബിജെപിയില്‍ ചേരില്ല. ഇത്തരം പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. അത് കൊണ്ട് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ ഞാനില്ല. ഒരു രാഷ്ട്രീയത്തിലേക്കുമില്ല. പ്രധാനമന്ത്രിമാര്‍ വരും പോകും. പക്ഷേ രാജ്യം ശാശ്വതമാണ്. രാജ്യതാല്‍പര്യത്തിന് മുകളില്‍ മറ്റൊരു രാഷ്ട്രീയമില്ല. രാജ്യതാല്‍പ്പര്യമാണ് വലുത്.

2026 ല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ശശി തരൂരിന് അര്‍ഹതയുണ്ട്. അദ്ദേഹമതിന് യോഗ്യനുമാണ്. പക്ഷേ തരൂരിനോട് പാര്‍ട്ടി കാട്ടുന്ന നിലപാടില്‍ താന്‍ നിരാശനാണ്. നേരത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം പ്രഖ്യാപിച്ച വേളയില്‍ ശശി തരൂരിന് താന്‍ പിന്തുണ പ്രഖ്യാപിച്ചതില്‍ ചിലര്‍ക്കെല്ലാം അതൃപ്തിയുണ്ടായിട്ടുണ്ട്. അതും വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്നും അദേഹം വെളിപ്പെടുത്തി.