ഞങ്ങളുടെ കുറ്റം കൊണ്ടാണ് കോണ്‍ഗ്രസ് തോറ്റുപോയത്: അനില്‍ അക്കരെ

കോണ്‍ഗ്രസിന് ലഭിച്ച ഏക രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ അനില്‍ അക്കരെ. ‘ഞങ്ങളുടെ കുറ്റം കൊണ്ടാണ് ഞങ്ങള്‍ തോറ്റുപോയത്,’ എന്നാണ് അനില്‍ അക്കരെ ഫെയ്‌സ്ബുക്കില്‍ എഴുതിയത്. വടക്കാഞ്ചേരിയിലെ തന്റെ തോല്‍വിയെക്കുറിച്ചാണ് അനില്‍ അക്കരെയുടെ പ്രതികരണം എന്ന രീതിയില്‍ കമന്റുകളും വരുന്നുണ്ട്. എന്നാല്‍ കമന്റുകള്‍ക്ക് മറുപടിയായി അനില്‍ അക്കരെ തന്നെ രംഗത്തെത്തി. ‘തെറ്റിദ്ധരിക്കരുത് ഏതെങ്കിലും സ്ഥാനാര്‍ഥിയെക്കുറിച്ചല്ല, എന്റെ പാര്‍ട്ടിയുടെ കാര്യമാണ്,’ എന്നാണ് അനില്‍ അക്കരെ എഴുതിയത്.

അതേസമയം, രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നാളെ പ്രഖ്യാപിക്കുമെന്നാണ്് റിപ്പോര്‍ട്ട് . സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനം ഹൈക്കമാന്‍ഡിന് കൈമാറിയിരിക്കുകയാണ് കെപിസിസി. ഹൈക്കമാന്‍ഡ് പാനലിനാണ് കെപിസിസി പട്ടിക സമര്‍പ്പിച്ചത്. കെപിസിസി ഹൈക്കമാന്‍ഡിന് കൈമാറിയ പട്ടികയില്‍ ശ്രീനിവാസന്‍ കൃഷ്ണന്റെ പേരില്ല. എം ലിജു, സതീശന്‍ പാച്ചേനി, ജെബി മേത്തര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പട്ടികയിലുള്ളത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താസമ്മേളനം റദ്ദ് ചെയ്തിരുന്നു. ഒരു ഡസനിലേറെ പേരുകള്‍ പട്ടികയില്‍ ഇടംനേടിയതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി തിങ്കളാഴ്ചയാണ്.

അതേസമയം, യുവാക്കളെ തന്നെ പരിഗണിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചത് എന്നാണ് ഇന്നലെ കെ സുധാകരന്‍ പറഞ്ഞത്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. ചര്‍ച്ച ചെയ്ത് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ഹൈക്കമാന്‍ഡ് ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു.