ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം ശാന്തികവാടത്തില്‍; എകെജി സെന്ററിലും സിഐടിയു ഓഫീസിലും പൊതുദര്‍ശനം നടക്കും

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം 5ന് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്‌കാരം നടക്കുക. രാവിലെ 11 മണി മുതല്‍ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദര്‍ശനം നടക്കും. ഇന്നലെ വൈകുന്നേരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

ചിറയിന്‍കീഴിലെ കുടുംബവീട്ടിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം പൊതുദര്‍ശനത്തിനായി എകെജി സെന്ററില്‍ എത്തിക്കുക. ഉച്ചയ്ക്ക് 2ന് മാഞ്ഞാലിക്കുളം റോഡിലെ സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അര്‍ബുദ ബാധിതനായ ആനത്തലവട്ടം ആനന്ദന്‍ രണ്ടാഴ്ചയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റിയില്‍ ചികിത്സയിലായിരുന്നു.

സിപിഎമ്മില്‍ ബ്രാഞ്ച് സെക്രട്ടറി, ചിറയിന്‍കീഴ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും ആനത്തലവട്ടം ആനന്ദന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971-ല്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്.1979 മുതല്‍ 84-വരെ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

1985-ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ല്‍ കാവിയാട് ദിവാകര പണിക്കരെ തോല്‍പ്പിച്ച് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ല്‍ വക്കം പുരുഷോത്തമനെ 1016 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് വീണ്ടും ആറ്റിങ്ങലിന്റെ ജനപ്രതിനിധിയായി. 2006-ല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 11208 വോട്ടുകള്‍ക്ക് സി മോഹനചന്ദ്രനെ തോല്‍പ്പിച്ച് വീണ്ടും നിയമസഭയിലെത്തി.

1937 ഏപ്രില്‍ 22 ന് തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. ചിറയിന്‍കീഴ് ചിത്രവിലാസം, കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി എന്നീ സ്‌കൂളുകളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദന്‍ 1950 കളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പൊതുപ്രവര്‍ത്തനം തുടങ്ങിയിരുന്നു. കയര്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.