വീരന്‍കുടി ആദിവാസി ഊരില്‍ വയോധികയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി

തൃശൂരില്‍ ആദിവാസി വയോധികയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. അതിരപ്പള്ളി മലക്കപ്പാറ വീരന്‍കുടി ആദിവാസി ഊരിലെ കമലമ്മ പാട്ടിയെയാണ് വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയത്. സംഭവം പുറത്തുവന്നതിന് പിന്നാലെ ഊരിലെത്തി ചികിത്സ നല്‍കണമെന്ന് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിനും ആരോഗ്യ വകുപ്പിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉള്‍വനത്തിലാണ് കമലമ്മ പാട്ടി താമസിക്കുന്നത്. പ്രധാന പാതയില്‍ നിന്നും നാല് കിലോമീറ്റര്‍ ഉള്‍വനത്തിലാണ് വീരന്‍കുടി സ്ഥിതി ചെയ്യുന്നത്. കാല്‍നടയായി മാത്രമേ ഊരിലുള്ളവര്‍ക്ക് പ്രധാന പാതയിലെത്താന്‍ സാധിക്കൂ. ഇതിനാല്‍ പാട്ടിയെ ഇതുവരെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചിട്ടില്ല.

ഏഴ് കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഊരില്‍ കമലമ്മ പാട്ടിയെ ചുമന്ന് പ്രധാന റോഡിലെത്തിക്കാനും ആളില്ല. അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വാര്‍ഡ് മെമ്പര്‍ നിങ്കലപ്പന്‍ ആവശ്യപ്പെട്ടു.