അബിഗേലിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

അബിഗേലിനെ തട്ടിക്കൊണ്ടുപോയ ഓട്ടുമലയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു. സംഘംമുക്ക് താന്നിവിള പനയ്ക്കല്‍ ജംക്ഷനില്‍ സൈനികനായ ആര്‍. ബിജുവിന്റെയും ചിത്രയുടെയും ചൈത്രം വീട്ടിലാണ് തട്ടിക്കൊണ്ടുപോകാല്‍ ശ്രമം ഉണ്ടായത്.

രാവിലെ 8.30ന് വീട്ടിനകത്തുനിന്നിരുന്ന 12 വയസ്സുള്ള മകള്‍ സിറ്റൗട്ടിലേക്ക് എത്തിയപ്പോഴാണ് വീടിന് മുന്നില്‍ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ മുഖം മറച്ചു നില്‍ക്കുന്നതു കണ്ടത്. ആരാണെന്നു ചോദിച്ചപ്പോള്‍ പെട്ടെന്നു ഗേറ്റ് കടന്ന് ഓടി സമീപത്ത് ബൈക്കില്‍ കാത്തുനിന്ന ആളുമായി കടന്നു കളഞ്ഞു. സംഭവത്തില്‍ കുടുംബം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ഈ സംഭവം സംബന്ധിച്ചു കുട്ടിയുടെ അമ്മ വൈകിട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് ഒരു മണിക്കൂറിനു ശേഷമാണ് ഓയൂരില്‍ അബിഗേലിനെ തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച വൈകിട്ട് 4.30യോടെയാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയത്.

കുട്ടിക്കായി നാടൊന്നാകെ തിരച്ചില്‍ നടത്തുകയാണ്. സഹോദരനൊപ്പം ട്യൂഷനുപോയ കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ട് 17 മണിക്കൂര്‍ പിന്നിട്ടു. രാത്രിയില്‍ വേളമാനൂരിലെ വീടുകളിലടക്കം പരിശോധന നടത്തി. വാഹനം ഇതുവഴി കടന്നുപോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍.

അപ്പൂപ്പന്‍പാറയിലെ ക്വാറിയിലും പരിശോധന നടത്തി. പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിലില്‍ പങ്കെടുക്കുന്നു. പ്രതികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ഐ.ജി. സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. തിരച്ചില്‍ തുടരുന്നു, എല്ലാ വശങ്ങളും പരിശോധിക്കും. അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ആദ്യം ലഭിച്ച വാഹനനമ്പര്‍ വ്യാജമാണെന്നും രണ്ടാമത്തെ നമ്പര്‍ പരിശോധിക്കുന്നെന്നും ഐജി വിശദീകരിച്ചു.