'ദയവു ചെയ്ത് എന്നെയോര്‍ത്ത് ആരും ദുഃഖിക്കണ്ട', ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയല്ല എന്ന വാര്‍ത്തകളില്‍ മറുപടിയുമായി എ.എം ആരിഫ്

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരണവുമായി എഎം ആരിഫ് എംപി. പാര്‍ട്ടി എന്തോ മഹാപരാധം ചെയ്ത മട്ടിലാണ് പുതിയ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് വാര്‍ത്തകളെന്ന് അദ്ദേഹം പറഞ്ഞു. ദയവുചെയ്ത് എന്നെയോര്‍ത്ത് ആരും ദുഖിക്കണ്ട.അതിനായാരും സമയം കളയണ്ട. താന്‍ പൂര്‍ണ്ണ തൃപ്തനാണെന്നും സംഘടനാപരമായി തന്നേക്കാള്‍ കഴിവും പ്രാപ്തിയും ഉള്ളവരെ തന്നെയാണ് അംഗങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘എന്നെ പാര്‍ട്ടി മുഖ്യമായും ഏല്‍പ്പിച്ച ചുമതലകള്‍ പാര്‍ലമെമെന്ററി രംഗത്താണ്. അവിടെ.പാര്‍ട്ടി എനിക്ക് എന്നും മികച്ച അവസരങ്ങളാണ് നല്‍കിയിട്ടുള്ളത്. ആ രംഗത്ത് പാര്‍ട്ടിയുടെ നയങ്ങളും പ്രത്യയശാസ്ത്രവും ഉയര്‍ത്തിപ്പിടിച്ചു പോകാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളതും. അത് പരമാവധി ഭംഗിയായി നിര്‍വ്വഹിച്ചിട്ടുമുണ്ട്.’

‘ഇതില്‍ പാര്‍ട്ടി ആണ് ടീം ക്യാപ്ടന്‍. ആര് ഗോളി നില്‍ക്കണം ..ആര് ഫോര്‍വേഡ് ആകണം ആര് പ്രതിരോധമൊരുക്കണം എന്നൊക്കെ പാര്‍ട്ടി ചര്‍ച്ചയിലൂടെയാണ് തീരുമാനിക്കുന്നത് .അങ്ങനൊയൊരു ടീമിന്റെ വിജയമാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ 99 സീറ്റിലെ ഉജ്ജ്വല വിജയം നേടിത്തന്നത്. ആറു കേന്ദ്ര അന്വേഷണ ഏജന്‍സികളും ,പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിച്ചൊറ്റ ടീമായി പരസ്പരം സഹായിച്ചു ശ്രമിച്ചിട്ടും പരാജയപെട്ടത് അതുകൊണ്ടാണ്’ അദ്ദേഹം കുറിച്ചു.

26 വര്‍ഷമായി പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമാണ് .ആ നിലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പരമാവധി ചെയ്യുന്നുണ്ട് .അത് പാര്‍ട്ടിക്കും ബോധ്യമുണ്ട്.അതില്‍ യാതൊരു വിമര്‍ശനവും ഉന്നയിക്കപ്പെട്ടിട്ടില്ല .പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വ്വഹിക്കുന്നു ഇനിയും ആ കടമ പരമാവധി ഭംഗിയായി പാര്‍ട്ടിയുടെ രാഷ്ട്രീയ നയങ്ങള്‍ക്കും സംഘടനാ കാഴ്ചപ്പാടുകള്‍ക്കും അനുസരിച്ചു മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു.

Read more