എക്കാലവും നമുക്ക് ഉറക്കെ പറയാം, ബാബറി മസ്ജിദ് സംഘ് പരിവാരങ്ങൾ തകർത്തതാണ്: പി.കെ ഫിറോസ്

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉൾപ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധിയിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. “സവർക്കറെ വെറുതെ വിട്ടത് പോലെ പള്ളി തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടിരിക്കുന്നു. ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് പോലും പറഞ്ഞു കളഞ്ഞവർ ബാബരി മസ്ജിദ് സ്വയം ഇടിഞ്ഞു പൊളിഞ്ഞതാണെന്ന് വരെ ഇനി പ്രചരിപ്പിച്ചേക്കും. അതു കൊണ്ട് എക്കാലവും നമുക്കുറക്കെ പറയാം ബാബറി മസ്ജിദ് സംഘ് പരിവാരങ്ങൾ തകർത്തതാണ്,” പി.കെ ഫിറോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും ഇന്ന് സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. പ്രത്യേക ജഡ്ജി എസ് കെ യാദവാണ് വിധി പറഞ്ഞത്. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോട്ടോകൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മഹാത്മാ ഗാന്ധിയെ ആർ.എസ്.എസ് കൊന്നതാണ്. സവർക്കർ ഗാന്ധി വധക്കേസിൽ പ്രതിയായിരുന്നു. തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടതാണ്. മെല്ലെ മെല്ലെ ആർ.എസ്.എസും സവർക്കറും ഗാന്ധിയെ വെടിവെച്ചു കൊന്നതിന്റെ ഉത്തരവാദികളാണെന്ന സത്യം മായ്ച്ചു കളഞ്ഞു. സവർക്കറുടെ ചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇടം പിടിച്ചു. ആർ.എസ്.എസാണ് ഗാന്ധിയെ കൊന്നത് എന്ന് പറയാൻ ആളുകൾ മടിച്ചു തുടങ്ങി.

സവർക്കറെ വെറുതെ വിട്ടത് പോലെ പള്ളി തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടിരിക്കുന്നു. ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് പോലും പറഞ്ഞു കളഞ്ഞവർ ബാബരി മസ്ജിദ് സ്വയം ഇടിഞ്ഞു പൊളിഞ്ഞതാണെന്ന് വരെ ഇനി പ്രചരിപ്പിച്ചേക്കും. അതു കൊണ്ട് എക്കാലവും നമുക്കുറക്കെ പറയാം. #ബാബരി_മസ്ജിദ്_സംഘ്_പരിവാരങ്ങൾ_തകർത്തതാണ്.

https://www.facebook.com/PkFiros/posts/3376648142436437