കാഞ്ഞിരപ്പള്ളിയില്‍ കണ്ണന്താനം വിജയിക്കുമെന്ന് ബി.ജെ.പി; 48,000-ല്‍ ഏറെ വോട്ടുകള്‍  ലഭിക്കുമെന്ന് വിലയിരുത്തല്‍

കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിജയിക്കുമെന്ന വിലയിരുത്തലില്‍ ബിജെപി ജില്ലാ കമ്മിറ്റി. ട്രഷറര്‍ ജെആര്‍ പത്മകുമാറിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ജില്ല കമ്മിറ്റി യോഗം ചേര്‍ന്നത്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയായ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. ഇവിടെ 48,000ല്‍ ഏറെ വോട്ടുകള്‍ കണ്ണന്താനത്തിന് ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അന്തിമ അവലോകനം 20ന് നടക്കും.

ബിഡിജെഎസിനെതിരെ രൂക്ഷവിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ അപാകത സംഭവിച്ചിട്ടുണ്ടെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍. പൂഞ്ഞാറില്‍ ബൂത്തില്‍ ഇരിക്കാന്‍ പോലും ബിഡിജെഎസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ലെന്നും ചിലര്‍ വിമര്‍ശിച്ചു.

സര്‍ക്കാരിന്റെ വികസനനേട്ടങ്ങളും പ്രവര്‍ത്തനമികവും മുഖ്യ അജണ്ടയാക്കിയായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായ എന്‍ ജയരാജിന്റെ പ്രചരണം. മണ്ഡലം ഇത്തവണ യുഡിഎഫിനെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ജോസഫ് വാഴക്കന്‍ പ്രവര്‍ത്തിച്ചത്. കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റവും അദ്ദേഹം ചര്‍ച്ചാവിഷയമാക്കിയിരുന്നു. എരുമേലി വിമാനത്താവളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍.

Read more

കാഞ്ഞിരപ്പള്ളി, ചിറക്കടവ്, വെള്ളാവൂര്‍, മണിമല, നെടുങ്കുന്നം, കങ്ങഴ, വാഴൂര്‍, പള്ളിക്കത്തോട് എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കാഞ്ഞിരപ്പള്ളി മണ്ഡലം. 2016ല്‍ യുഡിഎഫിന് 53,126 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. എല്‍ഡിഎഫിന് 49236 വോട്ടും ബിജെപിക്ക് 31411 വോട്ടും ലഭിച്ചിരുന്നു.