മാര്‍ പാംപ്ലാനി സാധാരണ സംഘിയേക്കാള്‍ തരംതാഴുന്നു; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന് എതിരെ നിലപാട് കടുപ്പിച്ച് അല്മായ മുന്നേറ്റം

ബിജെപി അനുകൂല പ്രസ്താവന നടത്തിയ തലശ്ശേരി ആര്‍ച്ച് ബിഷപ്പിനെതിരെ നിലപാട് കടുപ്പിച്ച് അല്മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി. മാര്‍ ജോസഫ് പാംപ്ലാനി സംഘ്പരിവാര്‍ നിലവാരത്തില്‍ നിന്ന് താഴേക്ക് പോകുകയാണെന്ന് അല്മായ മുന്നേറ്റം ആരോപിച്ചു. റബ്ബറിന് 300 രൂപ തന്നാല്‍ ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നത് 2000 വര്‍ഷം മുമ്പ് 30 വെള്ളിക്കാശ് തന്നാല്‍ ക്രിസ്തുവിനെ കാണിച്ചുതരാമെന്ന് പറഞ്ഞ യൂദാസും തമ്മില്‍ കാലഘട്ടത്തിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നും സമിതി വ്യക്തമാക്കി.

സംഘ്പരിവാര്‍ സംഘടനകള്‍ പോലും വിചാരധാരയില്‍ ക്രിസ്ത്യാനികളെ കുറിച്ചുള്ള പരാമര്‍ശം തള്ളിപ്പറയാനോ അത് അന്നത്തെ കാലഘട്ടത്തില്‍ എഴുതിയതാണ് എന്ന് പറഞ്ഞ് ന്യായീകരിക്കാനോ ശ്രമിച്ചിട്ടില്ല. എന്നിട്ടും അതിനെ ലഘൂകരിക്കാനുള്ള മാര്‍ പാംപ്ലാനിയുടെ ശ്രമം അദ്ദേഹം സാധാരണ സംഘിയേക്കാള്‍ തരംതാഴുന്നുവെന്നതിന്റെ തെളിവാണെന്നും സമിതി പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന അക്രമങ്ങളും ക്രിസ്ത്യന്‍ പള്ളികള്‍ അടിച്ചുതകര്‍ക്കുന്നതും മറ്റും മാര്‍ പാംപ്ലാനി അറിയാതെയല്ല ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത്. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി ക്രിസ്ത്യന്‍ സമൂഹത്തെ മുഴുവന്‍ സംഘ്പരിവാര്‍ അജണ്ടയ്ക്കു വേണ്ടി ഒറ്റിക്കൊടുക്കുകയാണെന്ന് അല്മായ മുന്നേറ്റം കണ്‍വീനര്‍ ജെമി അഗസ്റ്റിന്‍, വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ വ്യക്തമാക്കി.

വിചാരധാരയിലെ ക്രിസ്ത്യന്‍ വിമര്‍ശനം പൊതുചര്‍ച്ചയായി മാറിയ സാഹചര്യത്തില്‍ വിശദീകരണവുമായി തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്ത് എത്തിയിരുന്നു. കിസ്ത്യാനികളെ എതിരാളികളായി കാണുന്നവര്‍ നിരവധി പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളിലുമുണ്ട്. ഇവയെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറഞ്ഞ കാര്യങ്ങളാണ്. ആ സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള ബൗദ്ധിക പക്വത നാടിനുണ്ടെന്നും പാംപ്ലാനി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അല്‍മായ മുന്നേറ്റം രംഗത്തുവരുന്നത്.