കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം; ട്രാൻസ്ജെൻഡറെ നാട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തി

കുട്ടികളെ തട്ടികൊണ്ടുപോയെന്ന് ആരോപിച്ച് തെലങ്കാനയിൽ ട്രാൻസ്ജൻഡറെ നാട്ടുകാർ മർദിച്ചു കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദിൽ തിങ്കളാഴ്ചയാണ് സംഭവം. ഭിക്ഷാടകനായ രാജു (50) എന്നയാളാണ് കൊല്ലപ്പെട്ടത്. ഔദ്യോഗിക രേഖകൾ പ്രകാരം ഇയാൾ ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളയാളാണ്.

സംഭവത്തിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഈ പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് രാജുവിന് മർദനമേറ്റത്. രോഷാകുലരായ നാട്ടുകാർ പൊലീസ് എത്തുന്നതിന് മുമ്പ് രാജുവിനെ മർദിക്കുകയായിരുന്നു. മർദനമേറ്റ രാജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.