'എല്ലാ സമ്മർദ്ദവും ഉണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്'; കണ്ണൂര്‍ വിസി നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാണ് കണ്ണൂർ വിസിയുടെ പുനർനിയമനം ശരിവെച്ചതെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

പുനർ നിയമന ആവശ്യം വന്നപ്പോൾ, തന്നെ ചട്ട വിരുദ്ധം ആണെന്ന് താൻ പറഞ്ഞിരുന്നു. എജിയുടെ ഉപദേശം ഉണ്ടെന്ന് സർക്കാർ അറിയിച്ചു. എല്ലാ സമ്മർദ്ദവും ഉണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും ഗവർണർ പറഞ്ഞു.

‘പുനർനിയമന ഉത്തരവിൽ ഒപ്പ് വെച്ചത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്. ഉത്തരവിൽ ഒപ്പുവെക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സമ്മർദമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിസിൽ നിന്നുളളവര്‍ തന്നെ വന്നുകണ്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഉപകരണമാക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് തുടരാൻ കഴിയുമോ എന്നത് ധാർമികമായ ചോദ്യമാണ്. ഇക്കാര്യം അവർ തീരുമാനിക്കട്ടെ’- ഗവര്‍ണര്‍ വിശദീകരിച്ചു.

വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും നിരീക്ഷിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി പുറത്താക്കിയത്. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടർന്ന് ഗവര്‍ണര്‍ക്ക് തീരുമാനം ദുസ്സഹമായി. വൈസ് ചാൻസലറുടെ പുനർ നിയമനം അട്ടിമറിയാണ്. സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് പുനർനിയമനം അട്ടിമറിച്ചതെന്നും കോടതി നിരീക്ഷിച്ചു.