വനിതാ കമ്മീഷന്‍ എൽ.ഡി.എഫിന്റെ ഭാഗം; പിരിച്ചു വിടണമെന്ന് രമ്യാ ഹരിദാസ് എം.പി

വനിതാ കമ്മീഷൻ പിരിച്ചു വിടണമെന്ന് ആലത്തൂർ എംപി രമ്യാ ഹരിദാസ്. ജസ് ല മാടശ്ശേരി- ഫിറോസ് കുന്നംപറമ്പിൽ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രമ്യയുടെ പ്രതികരണം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

വനിതാ കമ്മീഷൻ എൽ.ഡി.എഫിന്റെ ഭാഗമാണെന്നാണ് രമ്യ ആരോപിക്കുന്നത്.  ജി.സുധാകരനെതിരായ ഷാനിമോൾ ഉസ്മാന്റെ  പരാതിയിൽ കമ്മീഷൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണം. നേരത്തെ രമ്യക്കെതിരെ  എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അധിക്ഷേപ പരാമര്‍ശങ്ങൾ നടത്തിയിരുന്നു. അന്നും സംഭവത്തിൽ വനിതാ കമ്മീഷൻ സ്വീകരിച്ച നിലപാടിനെതിരെ വിമർശനം ഉയര്‍ന്നിരുന്നു.  ഇതെല്ലാം  ഉയർത്തിയാണ് രമ്യ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

എ.വിജയരാഘവനും ജി.സുധാകരനും അസഹിഷ്ണുതയാണ്. ആലത്തൂരിലെ പോലെ അരൂരിലും സ്ത്രീകൾ എൽഡിഎഫിന് മറുപടി നൽകുമെന്നും  രമ്യ ഹരിദാസ് വ്യക്തമാക്കി.