ആലപ്പുഴ ഇരട്ടക്കൊലപാതകം; അഞ്ചാം ദിവസവും മുഖ്യപ്രതികളെ പിടികൂടാനാകാതെ അന്വേഷണസംഘം

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തിട്ടും മുഖ്യപ്രതികളെ പിടികൂടാനാവാതെ പൊലീസ്. ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഖിലാണ് ഏറ്റവും ഒടുവില്‍ പിടിയിലായത്. കാര്‍ തരപ്പെടുത്തി നല്‍കിയ രാജേന്ദ്രപ്രസാദും രതീഷും നേരത്തെ പിടിയിലായി. അതേസമയം രണ്‍ജീത് വധത്തില്‍ പിടിയിലായ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്.

ജില്ലയില്‍ കനത്ത പൊലീസ് കാവലുണ്ടെന്ന് അവകാശപ്പെട്ട ദിവസം പുലര്‍ച്ചെയാണ് ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. കൊലയാളികള്‍ പന്ത്രണ്ടംഗ സംഘമാണെന്ന് വ്യക്തമായിരുന്നു. പക്ഷേ ഇവരിൽ ഒരാളെ പോലും പൊലീസിന് പിടികൂടാനായിട്ടില്ല. രാഷ്ട്രീയ ആക്രമണം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ള സമയത്താണ് മണ്ണഞ്ചേരിയിലെ സ്വന്തം പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ കയറി എസ്ഡിപിഐ നേതാവ് ഷാനിനെ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊന്നത്. കൊലയാളികള്‍ ആരെന്ന് സംബന്ധിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും പിടികൂടാനായിട്ടില്ല.

എസ്ഡിപിഐ പ്രവര്‍ത്തകരായ അലി അഹമ്മദ്, ആസിഫ് സുധീര്‍, നിഷാദ് ഷംസുദ്ദീന്‍, അര്‍ഷാദ് നവാസ്, സുധീര്‍ എന്നീ അഞ്ച് പേരാണ് രണ്‍ജീത് ശ്രീനിവാസ് വധക്കേസില്‍ ഇതുവരെ പിടിയിലായത്. രണ്ട് കേസിലും അറസ്റ്റിലായ പ്രതികൾ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. രണ്ട് കേസുകളിലുമായി കൊലയാളി സംഘത്തില്‍ പതിനെട്ടു പേരുണ്ട്. ഒരാളെ പോലും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.