ആലപ്പുഴയിലെ തോല്‍വിയില്‍ കെ.സി വേണുഗോപാലിനെതിരെ കടുത്ത വിമര്‍ശനം;പ്രചാരണത്തില്‍ സജീവമായില്ലെന്ന് ആരോപണം, ഷാനിമോള്‍ ഉസ്മാന്‍ യോഗത്തില്‍ പങ്കെടുത്തില്ല

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ തോല്‍വിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ കെ.സി വേണുഗോപാലിന് ഡിസിസി യോഗത്തില്‍ വിമര്‍ശനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിലാണ് വേണുഗോപാലിനെതിരെ വിമര്‍ശനമുയര്‍ന്നത്. കെ.സി പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്ന് ജില്ലാ നേതാക്കള്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് തോല്‍വിയായിരുന്നു ആലപ്പുഴ ഡി.സി.സി യോഗത്തിലെ പ്രധാന അജണ്ട. മത്സര രംഗത്ത് നിന്ന് കെ.സി വേണുഗോപാല്‍ മാറിയത് തോല്‍വിക്ക് കാരണമായി. ഷാനിമോള്‍ ഉസ്മാന്റെ പ്രചരണരംഗത്ത് വേണുഗോപാല്‍ സജീവമായില്ല. ഷാനിമോള്‍ ഉസ്മാനെ പോലും പങ്കെടുപ്പിക്കാതെ റോഡ് ഷോ നടത്തിയതിനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

അതേസമയം, മണ്ഡലത്തില്‍ മത്സരിച്ച ഷാനിമോള്‍ ഉസ്മാന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. തിരഞ്ഞെടുപ്പിന് ശേഷം നടന്ന മൂന്ന് പ്രധാന യോഗങ്ങളിലും ഷാനിമോള്‍ പങ്കെടുത്തിരുന്നില്ല.