'ഇടതുപക്ഷ നയത്തിനെതിരാണ് പൊലീസിന്‍റെ പ്രവൃത്തി'; വീട്ടിൽ നിന്നും മാവോയിസ്റ്റ് ലഘുലേഖ കിട്ടിയിട്ടില്ലെന്ന് അലന്‍റെ അമ്മ

വീട്ടിൽ നിന്നും പൊലീസിന് മാവോയിസ്റ്റ് ലഘുലേഖ കിട്ടിയിട്ടില്ലെന്ന് പന്തീരാങ്കാവില്‍ നിന്ന് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത അലന്‍ ഷുഹൈബിന്‍റെ അമ്മ സബിത മഠത്തില്‍ പറഞ്ഞു. പൊലീസ് അപമര്യാദയായിട്ടാണ് പെരുമാറിയത്. അലന് മാവോയിസ്റ്റ് ബന്ധമില്ലെന്നും അവര്‍ പറഞ്ഞു.

അലനു വേണ്ടി  തിങ്കളാഴ്ച ജാമ്യ ഹർജി നൽകുമെന്ന് സബിത പറഞ്ഞു. കേസിൽ ഇടപെടാമെന്നുള്ള മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് പ്രതീക്ഷ. വീട്ടിലെ പുസ്തകങ്ങളുടെ പേരിലാണ് അറസ്റ്റെങ്കിൽ ആദ്യം തന്നെ അറസ്റ്റ് ചെയ്യണം. ഇടതു പക്ഷ നയത്തിനെതിരായാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും സബിത പറഞ്ഞു.

Read more

അറസ്റ്റിലായ താഹയെക്കൊണ്ട് പൊലീസ് നിര്‍ബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നെന്ന് അമ്മ ജമീല നേരത്തെ പറഞ്ഞിരുന്നു. മുദ്രാവാക്യം വിളിപ്പിച്ച ശേഷം താഹയുടെ വായ പൊലീസ് പൊത്തിപ്പിടിച്ചു. മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങൾ എന്ന് പറഞ്ഞ് പൊലീസ് എടുത്ത് കൊണ്ട് പോയത് മകന്റെ ടെക്സ്റ്റ് ബുക്ക് ആണെന്നും താഹയുടെ അമ്മ പറഞ്ഞു.