'ഞങ്ങള്‍ സി.പി.എം പ്രവര്‍ത്തകര്‍, മാവോയിസ്റ്റുകള്‍ ആണെങ്കില്‍ മുഖ്യമന്ത്രി തെളിവ് കൊണ്ടു വരട്ടെ'; പ്രതികരണവുമായി അലനും താഹയും

തങ്ങള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും മാവോയിസ്റ്റുകള്‍ ആണെങ്കില്‍ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെയെന്നും യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും. എന്‍ഐഎ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുമ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം.

കോടതയില്‍ നിന്നും തിരികെ ഇറങ്ങുമ്പോഴായിരുന്നു ഇരുവരുടേയും പ്രതികരണം. പാര്‍ട്ടിക്കു വേണ്ടി വോട്ട് പിടിക്കാന്‍ നടന്നിട്ടുണ്ട്. സിപിഎമ്മിന് വേണ്ടി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. മുഖ്യമന്ത്രി പറഞ്ഞതിനെ കുറിച്ച് ഒന്നുമറിയില്ലെന്നും ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

അലനേയും താഹയേയും ഫെബ്രുവരി 14 വരെ റിമാന്‍ഡ് ചെയ്ത എന്‍ഐഎ കോടതി ഇവരുടെ കസ്റ്റഡി അപേക്ഷ വെളളിയാഴ്ച പരിഗണനയ്ക്കെടുക്കും. ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തതിനു ശേഷം ആദ്യമായാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.

ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡി അപേക്ഷ വെളളിയാഴ്ച എന്‍ഐഎ കോടതി പരിഗണിക്കും. ഇരുവരേയും തൃശൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.