യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ കോളജില്‍ നിന്നും പുറത്താക്കി; തുടര്‍ച്ചയായി ഹാജരാകാത്തതു കൊണ്ടാണ് നടപടിയെന്ന് വിശദീകരണം

കോഴിക്കോട് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ കോളജില്‍ നിന്നും പുറത്താക്കി. കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ലോ കോളജില്‍ നിന്നുമാണ് അലനെ പുറത്താക്കിയത്. തുടര്‍ച്ചയായി കോളജില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാടുളള സ്‌കൂള്‍ ഓഫ് ലീഗല്‍ സര്‍വ്വീസില്‍ ബി.എ എല്‍.എല്‍.ബി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അലന്‍ ഷുഹൈബ്. അലനെ കോളജില്‍ നിന്നും പുറത്താക്കുന്നതായി കാണിച്ച് മാതാവ് സബിതയ്ക്ക് വകുപ്പ് മേധാവിയാണ് രേഖാമൂലം അറിയിപ്പ് നല്‍കിയത്. കോഴ്‌സിന്റെ നിയമാവലി അനുസരിച്ച് പതിനഞ്ച് ദിവസം തുടര്‍ച്ചയായി കോളജില്‍ ഹാജരാകാതിരുന്നതിനാലാണ് പുറത്താക്കല്‍ നടപടിയെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം.

വൈസ് ചാന്‍സലറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകനായ അലന്‍ ഷുഹൈബിനെയും സുഹൃത്ത് താഹാ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമുയരുന്നതിനിടെയാണ് അലനെ കോളജില്‍ നിന്നും പുറത്താക്കിയത്.