'അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ';പാര്‍ട്ടിക്കുള്ളില്‍നിന്ന് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് അവരെ പുറത്താക്കിയതെന്ന് കോടിയേരി

മാവോയിസ്റ്റ് ബന്ധം യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയ രണ്ടുപേരെയും പുറത്താക്കിയതായും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം നേരത്തെ സിപിഎം നിഷേധിച്ച കാര്യമാണ് ഇപ്പോള്‍ സംസ്ഥാനസെക്രട്ടറി തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. പന്തീരാങ്കാവില്‍ അറസ്റ്റിലായവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണ്. അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്. സിപിഎമ്മിനുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് അവരെ പുറത്താക്കിയത്. അങ്ങനെ പ്രവര്‍ത്തിക്കാന്‍ സിപിഎമ്മില്‍ ആര്‍ക്കും അവകാശമില്ലെന്നും കോടിയേരി വ്യക്തമാക്കി.

അവരെ സിപിഐഎം ഏരിയ കമ്മറ്റിയില്‍ നിന്നും പുറത്താക്കി. ഏരിയാക്കമ്മറ്റിയുടെ നടപടിക്ക് ജില്ലാക്കമ്മറ്റി അംഗീകാരം നല്‍കുകയും ചെയ്തു.ഒരു മാസം മുമ്പാണ് ഇരുവരേയും പുറത്താക്കിയതാണെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ചതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റാണെന്ന് പാര്‍ട്ടിക്ക് വ്യക്തമായതോടെയാണ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത്. ഇപ്പോള്‍ അവര്‍ സിപിഎമ്മുകാരല്ല”. മാവോയിസ്റ്റിന് സിന്ദാബാദ് വിളിച്ചവരല്ലേ അതുതന്നെ അവര്‍ മാവോയിസ്റ്റുകളാണെന്നതിന്റെ തെളിവാണ്.ഇത്‌വ്യക്തമായ തെളിവല്ലേയെന്നും കോടിയേരി ചോദിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അലനും താഹയും മാവോയിറ്റുകളാണെന്ന വാദത്തില്‍ ഉറച്ചു നിന്നിരുന്നു. ഇപ്പോള്‍ പിണറായിയുടെ വാക്കുകളെ ശരിവെക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും. എന്നാല്‍ കോടിയേരിയുടെ വാക്കുകളോട് പ്രതികരിക്കാനില്ലെന്നാണ് അലന്റെയും താഹയുടേയും കുടുംബത്തിന്റെ പ്രതികരണം.