ആകാശ് തില്ലങ്കേരിയേയും കൂട്ടാളിയെയും കാപ്പ ചുമത്തി ജയിലില്‍ അടച്ചു

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലില്‍ അടച്ചു. ഇന്നലെ രാത്രിയാണ് ആകാശും ജിജോയും അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ നേതാവിനെതിരായ മോശം പരാമര്‍ശത്തിന് ആകാശിനെതിരെ കേസെടുത്തിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുലര്‍ച്ചെ നാലുമണിക്ക്് ഇരുവരെയും എത്തിച്ചു. ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിച്ചതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴിയേണ്ടി വരും.

ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉള്‍പെടെ 14 ക്രിമിനല്‍ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്.

ഷുഹൈബ് വധം പാര്‍ട്ടി ആഹ്വാന പ്രകാരം താന്‍ നടത്തിയതാണെന്ന തരത്തില്‍ ആകാശ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സി പി എം ആകാശിനെതിരെ തിരിഞ്ഞത്. സി പി എമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദവും നിലവിലെ പൊലീസ് നടപടിക്ക് പിന്നിലുണ്ടെന്നറിയുന്നു.