ആകാശ് ക്വട്ടേഷന്‍ രാജാവ്, ഷുഹൈബ് വധത്തില്‍ സി.പിഎമ്മിന് പങ്കില്ല, പിടിയിലായത് യഥാര്‍ത്ഥ പ്രതികള്‍: എം.വി ജയരാജന്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിന്റെ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി നടത്തുന്നത് മാപ്പ് സാക്ഷിയാകാനുളള ശ്രമമാണെന്നും പിടിയിലായത് യഥാര്‍ത്ഥ പ്രതികളാണെന്നും എംവി ജയരാജന്‍ പറഞ്ഞു.

കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി നടത്തുന്നത് മാപ്പ് സാക്ഷിയാകാനുളള ശ്രമമാണ്. യഥാര്‍ത്ഥ പ്രതികളാണ് പൊലീസ് പിടിയിലായത്. മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറി. ക്വട്ടേഷന്‍ രാജാവാണ് ആകാശ്. താന്‍ ക്വട്ടേഷന്‍ നടത്തിയെന്നും കൊല നടത്തിയെന്നും ആകാശ് തന്നെ പറയുന്നു. ഏത് നേതാവാണ് കൊല നടത്താന്‍ ആവശ്യപ്പെട്ടത് എന്ന് ആകാശ് പറയട്ടേ.

ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണം. ആകാശ് തില്ലങ്കേരിയടക്കം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണം. കാപ്പ ചുമത്തണമെങ്കില്‍ അതും വേണം. ഒരു ക്വട്ടേഷന്‍ സംഘത്തിനും പാര്‍ട്ടിയുടെ സഹായം കിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്ക് കമന്റിലൂടെ ഇന്ന് വെളിപ്പെടുത്തിയിരുന്നു. ആകാശിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഡിവൈഎഫ്‌ഐ നേതാവിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന് കമന്റായാണ് വിവാദ വെളിപ്പെടുത്തല്‍.

Read more

എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും കമന്റില്‍ ആകാശ് തുറന്നടിച്ചു. കൊലപാതകം ചെയ്യാന്‍ ആഹ്വാന നടത്തിയ നേതാക്കള്‍ക്ക് പാര്‍ട്ടി സഹകരണസ്ഥാപനങ്ങളില്‍ ജോലി നല്‍കുകയും കൊലപാതകം ചെയ്ത തങ്ങളെ വഴിയാധാരമാക്കിയെന്നും ആകാശ് തില്ലങ്കേരി പറയുന്നു.