'ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള എ കെ ബാലന്റേത് വർഗീയ പ്രസ്താവന, സിപിഐ നിലപാട് വ്യക്തമാക്കണം'; വി ഡി സതീശൻ

ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എകെ ബാലന്റേത് വർഗീയ പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് പറഞ്ഞ വിഡി സതീശൻ പ്രസ്താവനയെ സിപിഎം അനുകൂലിക്കുന്നുണ്ടോ എന്നും ചോദിച്ചു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കും എന്ന പ്രസ്താവന അപകടകരമാണെന്ന് വിഡി സതീശൻ പറഞ്ഞു. അതേസമയം എകെ ബാലന്‍റെ വിവാദ പ്രസ്താവനക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം അറിയിച്ചു. യുഡിഎഫ് വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയെന്ന ബാലന്റെ പ്രസ്താവനക്കെതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.

ബാലന്‍റെ ഈ പ്രസ്താവന വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി സിപിഎം നടത്തുന്ന വർഗീയ അജണ്ടയുടെ ഭാഗമാണിതെന്നും ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം വലിയ രീതിയിൽ പ്രചരിപ്പിച്ച ‘അമീർ-ഹസൻ-കുഞ്ഞാലിക്കുട്ടി’ സഖ്യം എന്ന വർഗീയ തിയറിയുടെ തുടർച്ചയാണിതെന്നും ജമാഅത്തെ ഇസ്‌ലാമി വിമർശിച്ചു.