മദ്യനയം പുനഃപരിശോധിക്കണമെന്ന് എ.ഐ.ടി.യു.സി; കെ. പി രാജേന്ദ്രനെ പിന്തുണച്ച് ബിനോയ് വിശ്വം

കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയ പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്ന് സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസി. തീരുമാനം ഇടത് നയത്തിന് വിരുദ്ധമാണ് വിദേശ മദ്യശാലകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍. കള്ള ചെത്ത് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നും രാജേന്ദ്രന്‍ പറഞ്ഞു. രാജേന്ദ്രന്റെ അഭിപ്രായത്തെ പിന്തുണച്ച് ബിനോയ് വിശ്വം എംപിയും രംഗത്തെത്തി. പറയേണ്ടതെല്ലാം രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

ഷാപ്പുകളുടെ ദൂരപരിധി എടുത്ത് കളയണം. ഇടത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ് മദ്യനയം. വിദേശ മദ്യ ഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. മദ്യ ആസക്തിയില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കണം. വിദേശ മദ്യ ഷോപ്പുകള്‍ കൂട്ടുന്നത് ഇതിന് തിരിച്ചടിയാകുമെന്നും കെപി രാജേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തില്‍ കൂടുതല്‍ വിദേശ മദ്യശാകലകള്‍ ആരംഭിക്കുന്നതോടൊപ്പം വീര്യം കുറഞ്ഞ മദ്യ ഉല്‍പാദനത്തിനും മുന്‍ തൂക്കം നല്‍കുന്നുണ്ട്. പുതുതായി 170 ഓളം ഔട്ട്ലറ്റുകള്‍ ആരംഭിക്കണമെന്ന ബിവ്റജസ് കോര്‍പറേഷന്റെ നിര്‍ദേശത്തിനും അനുമതിയായി.

ഐ.ടി പാര്‍ക്കുകളിലെ റസ്റ്ററന്റുകളില്‍ മദ്യം വിതരണം ചെയ്യാനുള്ള സംവിധാനവും നിലവില്‍ വരും. 10 വര്‍ഷം പ്രവൃത്തിപരിചയമുള്ള ഐടി സ്ഥാപനങ്ങളിലാണ് പബിനുള്ള ലൈസന്‍സ് നല്‍കുന്നത്. ടൂറിസം മേഖലയില്‍ കൂടുതല്‍ ഔട്ട്ലറ്റുകള്‍ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകള്‍ വരും. പഴവര്‍ഗങ്ങള്‍ സംഭരിക്കുന്നതും മദ്യം ഉല്‍പ്പാദിപ്പിക്കുന്നതും ബവ്റിജസ് കോര്‍പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതില്‍ തീരുമാനമെടുത്തില്ല.