ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം

വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ ശനിയാഴ്ച മുതല്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. വായുഗുണനിലവാര സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 500 പോയിന്റുകള്‍ കടന്ന സാഹചര്യത്തിലാണ് തീരുമാനം.

നവംബര്‍ എട്ട് വരെയാണ് സ്‌കൂളുകള്‍ അടച്ചിടുക. സെക്കണ്ടറി സ്‌കൂളുകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. മലിനീകരണത്തിന്റെ തോത് കുറയുന്നതുവരെ കഴിയുന്നതും പുറത്തേക്കിറങ്ങാതെ ജാഗ്രത പാലിക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് വലിയ വാഹനങ്ങള്‍ വിലക്കിയിരുന്നെങ്കിലും പുതിയ നിര്‍ദേശം അനുസരിച്ച് കാറുകള്‍, എസ്.യു.വികള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഡീസല്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ എയര്‍ ക്വാളിറ്റി മന്ത്രിലയത്തിന്റേതാണ് ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുള്ള നിര്‍ദേശം. ബി.എസ്.3, ബി.എസ്.4 എമിഷന്‍ സ്റ്റാന്റേഡിലുള്ള വാഹനങ്ങള്‍ക്കാണ് നിരോധനം ബാധകമാകുക. ബി.എസ്-6 നിലവാരത്തിലുള്ള ഡീസല്‍ വാഹനങ്ങള്‍ തുടര്‍ന്നും നിരത്തുകളില്‍ ഇറക്കാം.