എ.ഐ കാമറ അഴിമതി; കരാറുകളിൽ അന്വേഷണം, കെൽട്രോണിൽ ഇൻകം ടാക്സ് റെയ്ഡ്

എഐ കാമറ ഇടപാടിൽ അഴിമതി ആരോപണം ഉയർന്നതോടെ അന്വേഷണവുമായി ആദായ നികുതി വകുപ്പ്. കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന നടക്കുകയാണ്. ഇന്ന്

രാവിലെ 10.15 ഓടെയാണ് പത്ത് പേരടങ്ങുന്ന ആദായ നികുതി സംഘം കെൽട്രോൺ ഓഫീസിലെത്തിയത്.കരാർ, ഉപകരാർ ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നും വിവരമുണ്ട്.

കെൽട്രോൺ ഉത്തരവാദിത്വം ഏറ്റെടുത്ത് നടപ്പാക്കിയ എഐ കാമറ പദ്ധതി ആരംഭഘട്ടം മുതൽ തന്നെ ആരോപണങ്ങളിൽപ്പെട്ടിരുന്നു. ധനവകുപ്പിന്റെ നിർദേശങ്ങളെ പരിഗണിക്കാതെയായിരുന്നു കെൽട്രോൺ പദ്ധതി നടപ്പാക്കിയത്. എസ്ആര്‍ഐടിക്ക് കരാര്‍ നൽകിത് ഗതാഗത വകുപ്പുപോലും അറിഞ്ഞിരുന്നില്ല. കരാറിലും ഉപകരാറിലുമെല്ലാം പാളിച്ചകൾ കണ്ടെത്തി.

പ്രവര്‍ത്തനാനുമതി തേടിയെത്തിയ ഫയൽ രണ്ട് തവണ മന്ത്രിസഭ മടക്കിയിരുന്നു. കരാറിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സിപിഐ മന്ത്രിമാർ എതിർപ്പുന്നയിച്ചിരുന്നു. ചട്ടം മറികടന്നതിൽ ധനവകുപ്പിനും അതൃപ്തിയുണ്ട്. പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെന്ന് ഗതാഗത മന്ത്രിയും നിലപാടെടുത്തുവെന്നാണ് സൂചന.

കരാർ ക്രമക്കേടിലെ രേഖകൾ ഉൾപ്പെടെ പുറത്ത് വിട്ട് പ്രതിപക്ഷം ചോദ്യങ്ങളുമായി രംഗത്തെത്തിയതോടെ വിവാദം കത്തിപ്പടർന്നു. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടയിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന