എ ഐ ക്യാമറ അഴിമതി; പൊതുതാത്പര്യഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

എഐ ക്യാമറ അഴിമതി ചോദ്യം ചെയ്ത് സമർപ്പിച്ച പൊതു താൽപര്യ ഹർജികൾ ഇന്ന് പരിഗണിക്കും.പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുക. ഉപകരാർ നേടിയ ലൈറ്റ് മാസ്റ്റർ കമ്പനി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.പദ്ധതിയിൽ നിന്നും പിന്മാറാനുണ്ടായ കാരണങ്ങൾ അടക്കം വിശദീകരിച്ചായിരുന്നു സത്യവാങ്മൂലം.

പ്രസാദിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കൺസോർഷ്യത്തിൽ സഹകരിച്ചു. എന്നാൽ ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ ആവശ്യപ്പെടുകയും , സംശയം തോന്നിയതിനെ തുടർന്ന് കൺസോർഷ്യത്തിലെ മറ്റംഗങളെ ഇക്കാര്യം ധരിപ്പിച്ചു കൊണ്ട് പിന്മാറുകയായിരുന്നുവെന്നുമാണ് ലൈറ്റ് മാസ്റ്റർ കോടതിയെ അറിയിച്ചിട്ടുള്ളത്.കൂടാതെ ലാഭവിഹിതം 40% ൽ നിന്നും 32 ശതമാനമാക്കി കുറച്ചതും പിന്മാറിയതിനുള്ള കാരണമായി കമ്പനി വ്യക്തമാക്കിയിരുന്നു.

ഗുരുതര ആരോപണങ്ങളായിരുന്നു കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവച്ചത്. ടെണ്ടർ കരാ നൽകിയ കമ്പനി മുതൽ പദ്ധതിയുടെ ഓരോ ഘട്ടത്തിലും ക്രമക്കേടുകൾ നടന്നതായാണ് പ്രതിപക്ഷം അരോപിച്ചിരിക്കുന്നത്. എല്ലാത്തിന്റെയും കേന്ദ്രം പ്രസാദിയോ കമ്പനിയാണ്. അതാരുടേതാണെന്ന് വ്യക്തമാക്കണം. സാങ്കേതിക തികവില്ലാത്ത മൂന്ന് കമ്പനികളാണ് കരാറിനു വേണ്ടി മത്സരിച്ചത്. എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് കരാർ.കണ്ണൂർ ആസ്ഥാനമാക്കിയുള്ള ചില കറക്ക് കമ്പനികളാണ് ഇതിന് പിന്നിൽ. ഊരാളുങ്കലും സ്രിറ്റും ചേർന്നു കമ്പനി നിലവിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.