മോഷ്ടിക്കാന്‍ ക്യാമറ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ പദ്ധതി ,എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മകനും പങ്കെന്ന് പിസി വിഷ്ണുനാഥ്

മോഷ്ടിക്കാന്‍ ക്യാമറ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് നിയമസഭയില്‍ പ്രതിപക്ഷം. എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും പങ്കുണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകനും കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്നാണ് പിസി വിഷ്ണുനാഥ് സഭയില്‍ ആരോപിച്ചത്.

തന്റെ പക്കല്‍ രേഖകളുണ്ടെന്നും അനുവദിച്ചാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പി സി വിഷ്ണുനാഥ് നിയമസഭയില്‍ അറിയിച്ചു. ധനവകുപ്പിന്റെ ഉത്തരവിന് വിരുദ്ധമായാണ് വ്യാവസായിക വകുപ്പ് പദ്ധതി നടത്തിപ്പ് കെല്‍ട്രോണിന് നല്‍കിയത്. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആര്‍ഐടിയെ പദ്ധതി ഏല്‍പ്പിച്ചു. ടെണ്ടര്‍ വ്യവസ്ഥകളെല്ലാം മറികടന്നാണ് കരാറും ഉപകരാറുകളും നല്‍കിയതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് എഐ ക്യാമറയുമായി ബന്ധപ്പെട്ട അഴിമതിയില്‍ പങ്കാളിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈവശമുണ്ട്. സമയം അനുവദിച്ചാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.

സഭയില്‍ മുഖ്യമന്ത്രിയുടെ മകനെതിരായ പരാമര്‍ശം ഭരണപക്ഷം എതിര്‍ത്തു. എഴുതി തരാത്ത കാര്യങ്ങള്‍ ആരോപണമായി ഉന്നയിക്കരുതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി.