100 കോടിയുടെ ചെലാൻ പിഴ ഇനത്തിൽ നൽകി; ലഭിച്ചത് 33 കോടി, എഐ ക്യാമറകള്‍ സ്ഥാപിച്ച പണം ലഭിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് കെൽട്രോണ്‍ സർക്കാരിനോട്

സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചതിലെ പണം ലഭിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കെൽട്രോൺ.ക്യാമറകള്‍ സ്ഥാപിച്ചതിലെ ആദ്യ ഗഡുപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് കെൽട്രോണിന്റെ നടപടി. പണം ലഭിച്ചില്ലെങ്കിൽ ഇനി കണ്‍ട്രോള്‍ റൂമുകളുമായി മുന്നോട്ടുപോകാനാകില്ലെന്നും കെൽട്രോൺ ആറിയിച്ചു.

ഒരു മാസം ഒരു കോടി രൂപ സ്വന്തം നിലക്ക് കെൽട്രോൺ ചെലവഴിച്ചാണ് ഇപ്പോൾ പദ്ധതി
നടത്തിവരുന്നത്. ഇത്രയും നാൾ കഴിഞ്ഞിട്ടും കിട്ടാനുള്ള തുകയുടെ ആദ്യ ഘഡുപോലും കിട്ടിയില്ലെന്ന് കെൽട്രോൺ പറയുന്നു.കൊട്ടിഘോഷിച്ച് റോഡിൽ പുതിയ ക്യാമറകൾ വെച്ചിട്ട് ആറുമാസം പിന്നിടുമ്പോഴും കിട്ടാനുള്ള തുകയുടെ കാര്യത്തിൽ തീരുമാനമൊന്നുമില്ല.

പിഴ ഇനത്തിൽ 14 ജില്ലകളിൽ നിന്നും ഇതുവരെ 100 കോടിയുടെ ചെലാൻ
കെൽട്രോൺ നൽകി. 33 കോടി രൂപ പിഴയായി കഴിഞ്ഞയാഴ്ചവരെ ഖജനാവിലെത്തി. 232 കോടിരൂപയായിരുന്നു കെൽട്രോണിൻറെ ചെലവ്. തവണകളായി സർക്കാർ കെൽട്രോണിന് നൽകുമെന്നായിരുന്നു ധാരണപത്രം. മൂന്ന് മാസത്തിലൊരിക്കൽ തുക എന്ന നിലക്കായിരുന്നു ധാരണ. ആദ്യ ഗഡുവമായി നൽകേണ്ടിയിരുന്നത് 11.79 കോടിയാണ്.

അതിനിടെ കെൽട്രോണുമായി ഉണ്ടാക്കിയ ധാരണപത്രത്തിൽ പിഴവുണ്ടെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി ഉപകരാർ വെച്ച് പണം നൽകാനും പിന്നീട് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഉപകരാറിനെ കുറിച്ച് ഇത് വരെ തീരുമാനമായില്ല. ഇതിനിടെ ക്യാമറാ പദ്ധതിയിൽ വൻ അഴിമതി ആരോപണവും ഉയർന്നു.

പ്രതിപക്ഷം കോടതിയെയും സമീപിച്ചു. സെപ്റ്റംബറിൽ കെൽട്രോണിന് ആദ്യ ഗഡു നൽകാൻ ഹൈക്കോടതി അനുമതി നൽകി. പക്ഷെ ഇതുവരെ ഒരു രൂപ പോലും സർക്കാർ കെൽട്രോണിന് നൽകിയില്ല. ഈ സാഹചര്യത്തിലാണ് കെൽട്രോൺ കടുപ്പിക്കുന്നത്.