ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം, കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെന്ന് അഹമ്മദ് ദേവര്‍കോവില്‍

കാസര്‍ഗോഡ് റിപബ്ലിക് ദിന പരിപാടിയില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മന്ത്രി എന്ന നിലയില്‍ വീഴ്ച പറ്റിയിട്ടില്ല. റിഹേഴ്‌സല്‍ നടത്തിയിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പൊലീസ് മേധാവി, എ.ഡി.എം എന്നിവരില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കളക്ടറുടെ ചുമതലയുള്ള എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ പൊലീസ്, റവന്യൂ വകുപ്പുകളുടെ വീഴ്ച പരിശോധിക്കും. ഇന്ന തന്നെ അന്വേഷണ റിപ്പോര്‍ട്ട് കണ്ണൂര്‍ ഡി.ജി.പിക്ക് കൈമാറും. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം വ്യക്തമാക്കി.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നടന്ന ചടങ്ങിലായിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയത്. മന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതര്‍ക്ക് തെറ്റ് മനസിലായിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞുപോയത് ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ഉദ്യോഗസ്ഥരെത്തി പതാക താഴ്ത്തി ശരിയായി വീണ്ടും ഉയര്‍ത്തുകയായിരുന്നു. ജില്ലയിലെ എം.പിയും എം എല്‍ എമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പതാക ഉയര്‍ത്താനായി തയാറാക്കിയ ഉദ്യോഗസ്ഥന് വന്ന പിഴവാണെന്നാണ് ആയിരുന്നു അധികൃതരുടെ വിശദീകരണം.

സംഭവത്തിന് പിന്നാലെ മന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ദൗര്‍ഭാഗ്യകരമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. പറഞ്ഞു. റിഹേഴ്സല്‍ നടത്താതെ പതാക ഉയര്‍ത്തിയത് വീഴ്ചയാണ്. സംഭവത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. മന്ത്രി രാജി വയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ദേശീയ പതാകയെ അപമാനിക്കുകയാണ് ചെയ്തത്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുത്ത് സര്‍വീസില്‍ നിന്ന് ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണം എന്നും ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്തും ആവശ്യപ്പെട്ടിരുന്നു.