'പ്രായമായി പരിഗണന വേണം'; ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി, ഹർജി പരിഗണിക്കുക 18 ന്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി. കൊല്ലം വിജിലൻസ് കോടതിയിലാണ് ജാമ്യഹർജി നൽകിയത്. ജാമ്യ ഹർജി 18 ന് പരിഗണിക്കും. തനിക്ക് പ്രായമായെന്നും പരിഗണന വേണമെന്നും ഹരജിയിൽ ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നു. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.

അതേസമയം കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറയുക. കേസില്‍ അറസ്റ്റിലായ പത്മകുമാര്‍ റിമാന്‍ഡിലാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. മിനുട്‌സില്‍ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണെന്നും ജാമ്യ ഹർജിയിൽ പറയുന്നു.

മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിര്‍പ്പും പത്മകുമാറിന്റെ ജാമ്യഹര്‍ജിയിലുണ്ട്. അതിനിടെ ജാമ്യാപേക്ഷയുമായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ച മുരാരി ബാബുവിനും കെ.എസ് ബൈജുവിനും എന്‍. വാസുവിനും കോടതി ജാമ്യം നല്‍കിയിരുന്നില്ല. ജാമ്യ നീക്കത്തിനിടെ രണ്ടാമത് പ്രതി ചേര്‍ത്ത ദ്വാരപാലക ശില്‍പ്പ കേസിലും പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.

Read more