തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; ജനുവരി 12ന് ചോദ്യം ചെയ്യലിന് ഹാജരാകണം

മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. കിഫ്ബി മസാല ബോണ്ട്‌ കേസിൽ ജനുവരി 12ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

കേസിൽ നേരത്തെ നോട്ടീസ് അയക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ഈ നടപടി. ബന്ധുക്കളുടെ അടക്കം 10 വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിൻറെ രേഖകൾ ഹാജരാക്കണമന്നായിരുന്നു സമൻസിൽ അവശ്യപ്പെട്ടിരുന്നത്.

ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

എന്നാൽ കേസിൽ അന്വഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിന് വീണ്ടും പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി അനുവാദം നൽകിയതോടെയാണ് ഇ‍ഡിയുടെ നടപടി.

അതേസമയം ഇഡി തനിക്ക് തുടർച്ചയായി സമൻസ് അയക്കുകയാണെന്നും അനാവശ്യ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിൻറെ പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിൻറെ വാദം.