ഭക്ഷണം പോലും നല്‍കാതെ മര്‍ദ്ദിച്ചു, പിതാവിന്റെ കാല്‍ തല്ലിയൊടിച്ചു; കേരള മന:സാക്ഷിയെ ഞെട്ടിച്ച് വീണ്ടും കൊച്ചിയില്‍ സ്ത്രീധന പീഡനം

സ്ത്രീധനത്തിന്റെ പേരില്‍ കൊടുംക്രൂരത, കൊച്ചിയില്‍ സ്വര്‍ണാഭരം നല്‍കാത്തതിന് ഭാര്യയെ തല്ലി, ഭാര്യാപിതാവിന്റെ കാല്‍ തല്ലിയൊടിച്ചു. പച്ചാളം സ്വദേശി ജിപ്‌സണ്‍ ആണ് ഭാര്യ ഡയാനയെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ജിപ്‌സന്റെയും, ഡയാനയും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടാം വിവാഹമായിരുന്നു ജിപ്‌സണും, ഡയാനയും വിവാഹിതരാകുന്നത്.

തന്റെ സ്വര്‍ണാഭരണങ്ങളാണ് അവര്‍ക്ക് ആവശ്യമെന്നും, ഇതിനെചൊല്ലി കല്യാണം കഴിഞ്ഞ് മുന്നാം നാള്‍ മുതല്‍ ഭര്‍ത്താവും, ഭര്‍തൃമാതാവും തന്നെ ഉപദ്രവിക്കാറുണ്ടെന്നും യുവതി പറഞ്ഞു. അടിവയറ്റിലും നടുവിനും നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി വെളിപ്പെടുത്തി. പലപ്പോഴും മര്‍ദ്ദന വിവരം ഭര്‍തൃമാതാവിനോട് പറഞ്ഞെങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഡയാന പറയുന്നു. പുറത്ത് കാണുന്ന ശരീര ഭാഗങ്ങളില്‍ തല്ലരുതെന്ന് മകന് ഭര്‍തൃമാതാവ് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും ഡയാന പറയുന്നു. സ്വര്‍ണത്തിന് വേണ്ടി അവര്‍ തന്നെ കൊല്ലാന്‍ പോലും മടിക്കില്ലെന്നും ഡയാന പറഞ്ഞു.

വിശന്നപ്പോള്‍ ഭക്ഷണം കഴിച്ചപ്പോള്‍ പോലും വീട്ടുകാരുടെ ഉപദ്രവം സഹിക്കേണ്ടി വന്നു. വിവാഹം നടത്തിയ വികാരിയെ വീട്ടിലെത്തിയപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ജിപ്‌സന്റെ സുഹൃത്തായ വികാരി ഡയാനയെ രണ്ടാം വിവാഹമാണ്, പുറത്ത് അറിഞ്ഞാന്‍ പള്ളിയില്‍ വിലയുണ്ടാകില്ലെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു.

അതിന് പിന്നാലെ യുവതി തിരികെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഇത് സംസാരിക്കാനാണ് യുവതിയുടെ പിതാവ് ചക്കരപറമ്പ് സ്വദേശി ജോര്‍ജ്ജ് പച്ചാളത്തുള്ള ജിപ്‌സന്റെ വീട്ടില്‍ പോയത്. ഈ സമയത്താണ് ജിപ്‌സണും, അദ്ദേഹത്തിന്റെ മാതാപിതാക്കളും ചേര്‍ന്ന് യുവതിയുടെ പിതാവ് ജോര്‍ജ്ജിന്റെ കാല്‍ തല്ലിയൊടിക്കുകയും, വാരിയെല്ലിന് പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് പരാതി.

മര്‍ദ്ദന വിവരം പുറത്തു പറയാന്‍ ഡയാന ശ്രമിച്ചെങ്കിലും ഫോണ്‍ പിടിച്ചു വാങ്ങുകയും മര്‍ദ്ദിക്കുകയും ചെയ്തു. ജൂലൈ 12ന് വനിതാ സെല്ലില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യമായി നടന്നിട്ടില്ല. ചക്കര പറമ്പ് സ്വദേശി ജോര്‍ജ്ജിനെ ആശുപത്രിയിലേക്ക് മാറ്റി, 16ന് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും കമ്മീഷണര്‍ക്കും പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നിട്ടില്ല.