'ഞാൻ പരാജയപ്പെട്ടു പോയി, എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ'; കർഷകന്റെ ആത്മഹത്യ കുറിപ്പും ഫോൺ സംഭാഷണവും പുറത്തു വന്നതോടെ പ്രതിഷേധം കനക്കുന്നു

കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ ആത്മഹത്യ കുറിപ്പും ഫോൺ സംഭാഷണവും പുറത്തു വന്നു. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പിആര്‍എസ് വായ്പയില്‍ സര്‍ക്കാര്‍ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും ആണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. ശിവരാജനുമായുള്ള പ്രസാദിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ‘ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്. ഞാൻ കുറേ ഏക്കറുകൾ കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ നെല്ലിന് കാശ് തന്നില്ല. ഞാൻ ലോൺ ചോദിച്ചപ്പോൾ അവർ പറയുന്നത് കുടിശ്ശികയാണ് പിആർഎസ് എന്ന്. ഞാൻ 20 കൊല്ലം മുമ്പ് മദ്യപാനം നിർത്തിയിരുന്നു, ഇപ്പോൾ ആ മദ്യപാനം വീണ്ടും തുടങ്ങി. ഞാൻ കടക്കാരനാണ്, കൃഷിക്കാരൻ ആത്മഹത്യ ചെയ്തത് കടം കാരണമാണെന്ന് നിങ്ങൾ പറയണം. നിങ്ങൾ വരണം എനിക്ക് റീത്ത് വെക്കണം’; എന്നാണ് ശബ്ദരേഖയിലുള്ളത്.

മരിച്ച പ്രസാദിന്റെ മൃതദേഹം കാണാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവല്ലയിലെ ആശുപത്രിയിലെത്തി. താൻ കർഷകന്റെ കുടുംബത്തിനൊപ്പമാണ്. കർഷകർ നേരിടുന്നത് വലിയ ബുദ്ധിമുട്ടാണെന്നും ഗവർണർ പറഞ്ഞു. അവർക്കായി എന്ത് ചെയ്യാൻ കഴിയും എന്ന് നോക്കുമെന്നും ഗവർണർ പറഞ്ഞു. പ്രസ്ഡഹിന്റെ ബന്ധുക്കളെയും ഗവർണർ സന്ദർശിക്കും.

കാർഷിക മേഖലയിൽ സംഭവിക്കുന്ന കാര്യങ്ങൾ പ്രതിപക്ഷം നേരത്തെ ഉയർത്തി കൊണ്ട് വന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. നെല്ല് സംഭരണത്തിൽ സർക്കാർ പരാജയപ്പെട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പണം നൽകുന്നില്ല. ഇനിയും സർക്കാർ സമീപനം ഇതാണെങ്കിൽ കർഷക ആത്മഹത്യ ആവർത്തിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

കണ്ണിൽ ചോരയില്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ സർക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണ്. സർക്കാരിന്റെ പക്കൽ പണമില്ലെന്നും എന്നാൽ ധൂർത്ത് നടത്താൻ പണമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കുട്ടനാട്ടിൽ കർഷക ആത്മഹത്യ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് തങ്ങൾ നേരത്തെയും സൂചിപ്പിച്ചിട്ടുള്ളതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാർ പ്രതികരിച്ചു. നെല്ല് സംഭരിച്ച തുക പിആർഎസ് ലോൺ ആയിട്ടാണ് കൊടുക്കുന്നത്. ഈ ലോൺ കുടിശ്ശിക കിടക്കുന്നത് കൊണ്ട് വീണ്ടും കൃഷി ചെയ്യാനായി ബാങ്കിനെ സമീപിക്കുമ്പോൾ അവർക്ക് ലോൺ കിട്ടില്ല. ഈ സാഹചര്യത്തിൽ കർഷകർക്ക് വീണ്ടും കൃഷി ചെയ്യാൻ സാധിക്കില്ല. ഇത് തന്നെയാണ് പ്രസാദിന്റെ കാര്യത്തിലും സംഭവിച്ചത്. പ്രസാദ് നിസഹായനായി, വായ്പ കിട്ടാതെ വന്നപ്പോൾ മുന്നോട്ട് പോകാൻ കഴിയാതെയായി. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. വിഷയത്തിൽ ശക്തമായിട്ടുള്ള പ്രതിഷേധം ബിജെപി നടത്തുമെന്നും എംവി ​ഗോപകുമാർ പറഞ്ഞു.

കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പിആര്‍എസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ അവകാശവാദം. കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റാണ് പ്രസാദ്.