ഇവിടെ നടക്കുന്നത് നരനായാട്ട്; അടുത്ത വര്‍ഷം എത്ര പേരെ കൊല്ലുമെന്ന് ആര്‍ക്കറിയാം; മുഖ്യമന്ത്രി രക്തദാഹിയെന്നും ജയശങ്കര്‍

പാലക്കാട് മഞ്ചക്കണ്ടിയില്‍ മാവോവാദികളെ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് രഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍. ഇവിടെ നടക്കുന്നത് നരനായാട്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രക്തദാഹിയായ ഭരണാധികാരിയാണെന്നും ജയശങ്കര്‍ വിമര്‍ശിച്ചു. മാതൃഭൂമി ന്യൂസ് പ്രൈം ടൈമിലായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

കരുണാകരന്റെ കാലത്തു പോലും ഇത്രയധികം പൊലീസ് അതിക്രമങ്ങള്‍ നടന്നട്ടില്ലെന്നും അതേസമയം ഇപ്പോള്‍ ഏഴ് മനുഷ്യജീവികളെയാണ് വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നതെന്നും ജയശങ്കര്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരമേറ്റ് ഒരു കൊല്ലത്തിനുള്ളില്‍ കരുളായി വനത്തില്‍ കുപ്പുദേവരാജിനെയും അജിതയെയും കഴിഞ്ഞ വര്‍ഷം ജലീലിനെയും വെടിവെച്ചു കൊന്നു. ഈ വര്‍ഷം നാലുപേരെ വെടിവെച്ചു കൊന്നു. അങ്ങനെ അരിത്തമറ്റിക് പ്രോഗ്രഷനില്‍ ഇത് ഇങ്ങനെ കയറി കൊണ്ടിരിക്കുകയാണെന്നും ജയശങ്കര്‍ വിമര്‍ശിച്ചു.

അടുത്ത വര്‍ഷം എത്രപേരെ കൊല്ലുമെന്ന് ആര്‍ക്കും അറിഞ്ഞു കൂട. മാവോയിസ്റ്റാണെന്ന് ആരോപിച്ച് ആരെയും വെടിവെച്ചു കൊല്ലാമെന്നായിട്ടുണ്ടെന്നും ജയശങ്കര്‍ പ്രതികരിച്ചു. ഛത്തീസ്ഗഢിലും , തെലുങ്കാനയിലും മറ്റ് സംസ്ഥാനങ്ങളിലും മാവോയിസ്റ്റുകളുടെ ആക്രമണം നടന്നിട്ടുണ്ട്. അതേസമയം മാവോയിസ്റ്റുകളുടെ ഒരു ആക്രമണവും കേരളത്തില്‍ നടന്നിട്ടില്ല. 25 കൊല്ലത്തിനകത്ത് മാവോയിസ്റ്റുമായി ബന്ധപ്പെട്ട് ഒരു പെറ്റി കേസു പോലും കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു. അവരുടെ തീവ്രവാദ ആശയത്തോട് യാതൊരു യോജിപ്പും ഇല്ലാത്തയാളാണ് ഞാന്‍. പക്ഷെ ഇവര്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.

ഈ സര്‍ക്കാരിന്റ ഭരണകാലാവധി കഴിയുമ്പോള്‍ എത്രപേര്‍ മരിച്ചിട്ടുണ്ടാവും? നമുക്ക് പറയാനാവില്ല. പതിനഞ്ചാളാകാം ഇരുപതാളാകാം. ഇനിയങ്ങോട്ട് ചിലപ്പോള്‍ മാലപ്പടക്കം പോലെ വെടിപൊട്ടാന്‍ സാദ്ധ്യതയുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണെന്നാണ് അവകാശപ്പെടുന്നു. ഇവിടെ ഡി.വൈ. എഫ്.ഐക്കാര്‍ ചെഗുവേരയുടെ പടമുള്ള ടീ ഷര്‍ട്ടും തൊപ്പിയും വെച്ച് വിപ്ലവകാരികളായി അഭിനയിച്ച് നടക്കുകയാണ്. നാണമാവില്ലേ ഇവര്‍ക്ക്? ബൊളീവിയന്‍ കാടുകളില്‍ വെടിയേറ്റു മരിച്ച ചെഗുവേരയെ പറ്റി പറയുന്നു. ഇവിടെ അതേസമയം ഇതേ സര്‍ക്കാര്‍ മാവോയിസ്റ്റുകളെന്ന് പറഞ്ഞ് ചില മനുഷ്യരെ വെടിവെച്ചു കൊല്ലുകയാണെന്നും ജയശങ്കര്‍ വിമര്‍ശിച്ചു.

ഇതൊക്കെ തികഞ്ഞ ധാര്‍ഷ്ട്യമാണ്. രക്തദാഹമാണ്. രക്തദാഹിയായ ഒരു ഭരണാധികാരിയാണ് പിണറായി വിജയനെന്നു പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല, പേടിയുമില്ല. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇന്ന് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു. നാളെ ഏതു കൂട്ടരെ വേണമെങ്കിലും വെടിവെച്ചു കൊല്ലാമെന്നും ജയശങ്കര്‍ പറഞ്ഞു.

എന്തിന് ഈ സമയത്ത് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു? എ.കെ 47 ഒന്നും കൊണ്ടുനടക്കുന്നവരാണ് മാവോയിസ്റ്റുകളെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ അത് ഉപയോഗിക്കാന്‍ അറിയുന്നവരാകണം അവര്‍. എങ്കില്‍ കേരളാ പൊലീസിന്റെ പൊടി പോലും കിട്ടുമോ? ഒരു പൊലീസുകാരന് പോറലു പോലും പറ്റിയിട്ടില്ല. കാട്ടിലൂടെ നടക്കുമ്പോള്‍ കാലുതട്ടിവീണ് മുട്ടെങ്കിലും പൊട്ടണ്ടേ? ഒന്നും സംഭവിച്ചിട്ടില്ല. അപ്പോള്‍ ഇത് പ്ലാന്‍ഡ് ആയിട്ടുള്ള മര്‍ഡറാണ്. യാതൊരു സംശയവുമില്ല. പ്ലാന്‍ഡ് മര്‍ഡറാണ്. പ്ലാന്റ് ചെയ്ത ആയുധങ്ങളാണെന്നതില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്ന് ജയശങ്കര്‍ വ്യക്തമാക്കി.