ഗാന്ധിജിയുടെ പ്രതിമയിൽ വെടിവെച്ച, ഗോഡ്സെ ദൈവമാണെന്ന് പറഞ്ഞ ആളുകള്‍ രാജ്യദ്രോഹികളല്ല!: മോദിക്ക് കത്തെഴുതിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അടൂർ ഗോപാലകൃഷ്ണൻ

ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതിയ അടൂർ ഗോപാലകൃഷ്‌ണൻ, ശ്യാം ബെനഗൽ, രാമചന്ദ്ര ഗുഹ, മണിരത്നം, രേവതി, അപർണ സെൻ, അനുരാഗ് കശ്യപ് എന്നിവരുൾപ്പെടെ 50- ഓളം പ്രശസ്ത വ്യക്തികൾക്കെതിരെ വ്യാഴാഴ്ച എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം സര്‍ക്കാരിനോ ഭരണത്തിനോ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരായിട്ടല്ല അങ്ങനെയൊരു കത്തെഴുതിയതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏതെങ്കിലും പ്രത്യേക കാര്യത്തില്‍ നമ്മുടെ ശ്രദ്ധ ചെന്നാല്‍, പ്രത്യേകിച്ച് ഒരു അനീതി നടക്കുന്നു എന്നു കണ്ടാല്‍ അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുക എന്നതു കൊണ്ടുമാത്രമാണ് ആ കത്ത് എഴുതിയത്. പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടി മാത്രം എഴുതിയതാണ്. ധിക്കാരപരമായി അല്ല, വളരെ വിനീതമായി എഴുതിയതാണ്. അതെഴുതിയ 49 പേരില്‍ ഒരാള്‍ പോലും രാഷ്ട്രീയക്കാരല്ല. രാജ്യം ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കുന്നു എന്നു വിശ്വസിച്ചാണ് കത്തെഴുതിയത്. ശരിയായ അര്‍ത്ഥത്തില്‍ അതിനെ മനസ്സിലാക്കി എന്താണ് ചെയ്യേണ്ടതെന്ന് പരിഹാരം കാണുകയാണ് ഭരണകൂടം ചെയ്യേണ്ടത്. കോടതി ഇങ്ങനെയൊരു പരാതി സ്വീകരിച്ചതാണ് അത്ഭുതം.

ഗാന്ധിജിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പൊള്ളയായ പ്രതിമ ഉണ്ടാക്കി അതില്‍ വെടിവെച്ച് ഒരു സംഘമാളുകള്‍ ആഘോഷിച്ചു. ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്സെ ദൈവമാണെന്ന് പറഞ്ഞു, ഇവരാരും രാജ്യദ്രോഹികളല്ല. ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്. ഇത് ജനാധിപത്യവിരുദ്ധവും നീതിന്യായവ്യവസ്ഥയെ തന്നെ സംശയിച്ചു പോകുന്ന നടപടിയുമാണ് – അടൂർ പറഞ്ഞു.

രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ ദാരുണമായ സംഭവങ്ങൾക്ക് വഴിവെയ്ക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജൂലൈ 23- ന് അയച്ച കത്തിൽ രാജ്യത്ത് ‘ജയ് ശ്രീ റാം’ ഒരു പ്രകോപനപരമായ യുദ്ധവിളി ആയി മാറിയെന്നും “വിയോജിപ്പില്ലാതെ ജനാധിപത്യം ഇല്ല” എന്നും എഴുതിയിരുന്നു. ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്‌ണൻ, ശ്യാം ബെനഗൽ, അപർണ സെൻ, മണിരത്‌നം ഗായിക ശുഭാ മുദ്ഗൽ, ചരിത്രകാരൻ രാംചന്ദ്ര ഗുഹ, സാമൂഹിക ശാസ്ത്രജ്ഞൻ ആശിഷ് നൻഡി എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായിരുന്നു കത്തിൽ ഒപ്പുവെച്ചിരുന്നത്. മുസ്ലിങ്ങൾ, ദളിതർ മറ്റ് ന്യൂനപക്ഷങ്ങൾ തുടങ്ങിയവർക്കെതിരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ നടപടി കൈക്കൊള്ളണമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.

പ്രാദേശിക അഭിഭാഷകൻ സുധീർ കുമാർ ഓജ സമർപ്പിച്ച ഹർജിയിൽ രണ്ട് മാസം മുമ്പ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സി.ജെ.എം) സൂര്യ കാന്ത് തിവാരി ഉത്തരവിട്ടതിനെ തുടർന്നാണ് കേസ്. ഓഗസ്റ്റ് 20- നാണ് സി.ജെ.എം കേസെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം സദർ (മുസാഫർപൂർ, ബീഹാർ) പൊലീസ് സ്റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രമുഖർക്കെതിരെ കേസെടുക്കുകയായിരുന്നു.