സര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഫലം കണ്ടില്ല; ശങ്കര്‍ മോഹനെ വിളിച്ചു വരുത്തി അപമാനിച്ചു; പത്രസമ്മേളനം വിളിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്രസമ്മേളനം വിളിച്ചാണ് അദേഹം രാജിവെച്ചത്. താന്‍ രാജിവെയ്ക്കുന്ന കാര്യം അദേഹം ഏഴുതിവായിക്കുകയായിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടര്‍ന്ന് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയുമാണ് അടൂരിന്റെ രാജിക്ക് കാരണം.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ഗിരീഷ് കാസറവള്ളി രാജിവച്ചിരുന്നു. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയോട് അനുഭാവം പ്രകടിപ്പിച്ച് 11 പേരാണ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഉന്നതസ്ഥാനങ്ങള്‍ രാജിവച്ചത്. മാര്‍ച്ച് 31 വരെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ അടൂരിന്റെ കാലാവധി ഉണ്ടായിരുന്നു. അടൂര്‍ സ്ഥാനത്ത് തുടരണമെന്നാണ് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം തള്ളിയാണ് അദേഹം പരസ്യമായി രാജിപ്രഖ്യാപനം നടത്തിയത്.

ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ശങ്കര്‍മോഹന്‍ രാജിവെച്ചതിന് പിന്നാലെ അടൂരിന്റെ രാജി ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് അടക്കം അടൂരിന് പിന്തുണ ലഭിച്ചിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെ അടൂരിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയെ എത്തിച്ചയാളാണ് അടൂര്‍. അതിപ്രശസ്തമായ സാഹിത്യകൃതികള്‍ക്ക് ദൃശ്യ ഭാഷ നല്‍കിയത് അടൂരിന്റെ വലിയ സംഭാവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ദേശാഭിമാനി വാര്‍ഷികാഘോഷ സമാപനത്തിലാണ് മുഖ്യമന്ത്രി പിന്തുണ അറിയിച്ചത്.