യു.ഡി.എഫ് സംഘം നെടുമ്പാശേരിയിൽ; കൊച്ചി യാത്ര ഒഴിവാക്കി പ്രഫുൽ പട്ടേൽ, നേരിട്ട് കവരത്തിയിലേക്ക് പോയെന്ന് വിവരം

ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയിലെത്തില്ല. അദ്ദേഹം നേരിട്ട് കവരത്തിയിലേക്ക് പോയതായാണ് വിവരം. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് ദ്വീപിലേക്ക് തിരിക്കാനായിരുന്നു പ്രഫുലിന്റെ പദ്ധതി. ഇത് അവസാന നിമിഷം റദ്ദാക്കി ദാമൻ ദിയുവിൽ നിന്നും അദ്ദേഹം എയർഫോഴ്സ് പ്രത്യേക വിമാനത്തിൽ കവരത്തിയിലേക്ക് പോയതായാണ് വിമാനത്താവള അധികൃതർ അറിയിച്ചത്.

അഡ്മിനിസ്ട്രേറ്റർ  പ്രഫുൽപട്ടേൽ കൊച്ചിയിൽ എത്തുമെന്ന വിവരത്തെ തുടർന്ന് അദ്ദേഹത്തെ കാണാൻ യുഡിഎഫ് സംഘം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഭരണ പരിഷ്ക്കാരങ്ങൾ പിൻവലിക്കുക, യുഡിഎഫ് സംഘത്തിന് സന്ദർശനാനുമതി നൽകുക എന്നീ ആവശ്യങ്ങളാണ് ജനപ്രതിനിധി സംഘം ഉയർത്തുന്നത്. എംപിമാരായ ഹൈബി ഈഡൻ, ടിഎൻ പ്രതാപൻ, എം.എൽ.എ അൻവർ സാദത്ത് എന്നിവരാണ് പ്രഫുൽപട്ടേലിനെ കാണാനെത്തിയത്. എന്നാൽ  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ കൊച്ചിയിലിറങ്ങാതെ ഒളിച്ചോടിയെന്ന്  ടി.എൻ പ്രതാപൻ എം പി ആരോപിച്ചു.

Read more

അതേസമയം പ്രഫുൽ പട്ടേലിൻറെ സന്ദർശനത്തിനെതിരെ കരിദിനം ആചരിക്കുകയാണ് സേവ് ലക്ഷദ്വീപ് ഫോറം. പ്രക്ഷോഭത്തിന്റെ ഭാഗമായി എല്ലാ ദ്വീപുകളിലും വീടുകളുടെ മുന്നിൽ കരിങ്കൊടികൾ നിറയും. കറുപ്പു നിറമുള്ള വസ്ത്രം, മാസ്ക്, ബാഡ്ജ് എന്നിവ ധരിക്കാനും അഡ്മിനിസ്ട്രേറ്റർക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ എല്ലാ വീടുകളുടെയും മുന്നിൽ സ്ഥാപിക്കാനും നിർദേശമുണ്ട്.  രാത്രി 9ന് എല്ലാ വീടുകളിലും വിളക്കുകൾ അണച്ചു മെഴുകുതിരി വെട്ടത്തിൽ പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേൽ ഗോ’ എന്ന മുദ്രാവാക്യം മുഴക്കാനും ഫോറം ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിന്റെ വിഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും.