തമിഴ്‌നാട്ടില്‍ കയറിയ റോബിന്‍ ബസിന് അധിക നികുതി; 70,410 രൂപ അടച്ച് കോയമ്പത്തൂരില്‍ ബസ് എത്തിച്ചു; നിയമപേരാട്ടം തുടരുമെന്ന് ബസ് ഉടമ

പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ഇന്നലെ സര്‍വീസ് നടത്തിയ റോബിന്‍ ബസിന് പിഴയിട്ട് തമിഴ്നാട്. ചാവടി ചെക്ക്പോസ്റ്റില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 70,410 രൂപയാണ് പിഴയിട്ടത്.

നികുതി ഇനത്തിലാണ് മോട്ടോര്‍ വാഹനവാകുപ്പ് ഈ തുക ഈടാക്കിയത്. ആവശ്യപ്പെട്ട മുഴുവന്‍ പിഴത്തുകയും അടച്ചതായി ഉടമ ഗിരീഷ് അറിയിച്ചു. ചാവടി ചെക്ക്പോസ്റ്റില്‍ ഒരു മണിക്കൂറോളം ബസ് പരിശോധിച്ചു. നേരത്തെ, കേരളത്തില്‍ നാലിടത്തായി 37,500 രൂപയോളം റോബിന്‍ ബസിന് പിഴയിട്ടിരുന്നു.

ഒരാഴ്ച സര്‍വീസ് നടത്താന്‍ കഴിയുമെന്നതിനാലാണ് തമിഴ്നാട് എംവിഡി ചുമത്തിയ പിഴ അടച്ചതെന്നാണ് ഉടമയുടെ വിശദീകരണം. റോഡ് ടാക്സിന് പുറമേ കൂടുതല്‍ പണം തമിഴ്നാട്ടില്‍ അടയ്ക്കേണ്ടി വരുന്നതിനെതിരേ ബസ് ഉടമ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

നേരത്തെ, എഐപി പെര്‍മിറ്റില്‍ സര്‍വീസ് നടത്തിയ അയ്യപ്പാ ട്രാവല്‍സിനും തമിഴ്‌നാട് നികുതി ചുമത്തിയിരുന്നു. എന്നാല്‍, പിന്നീട് കോടതിയില്‍ പോയി അവര്‍ ഈ നികുതി തീരുമാനം പിന്‍വലിപ്പിച്ചു. ഇതേ വഴിയാണ് റോബിന്‍ ബസും സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.