പദ്ധതികളുടെ മുന്നിലും പിന്നിലും പി എം എന്നും ശക്തി എന്നും ചേർത്തത് കൊണ്ട് മാത്രം ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടില്ല: കെ സുധാകരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളാൽ തകർന്നു പോയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ്വേകാനുള്ള ഒരവസരം കൂടി ധനമന്ത്രി നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. പദ്ധതികളുടെ മുന്നിലും പിന്നിലും “പി എം” എന്നും “ശക്തി” എന്നും ചേർത്തത് കൊണ്ട് മാത്രം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടില്ല എന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

ഒറ്റനോട്ടത്തിൽ പഴയ പദ്ധതികളുടെ പേര് പുതുക്കുന്ന, കേന്ദ്ര സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന വളരെയേറെ നിരാശാജനകമായ ബഡ്ജറ്റ് ആണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്നും സുധാകരൻ പറഞ്ഞു.

തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം തകർന്നുകൊണ്ടിരിക്കുന്ന സാധാരണക്കാർക്ക് വേണ്ടി ബജറ്റിൽ ഒന്നമില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ വലിയ വാക്കുകൾ പറയുന്നുണ്ടെങ്കിലും പ്രസക്തമായതൊന്നും ഇല്ലെന്നും ഒരു പെഗാസസ് സ്പിൻ ബജറ്റാണിതെന്നും മമത പറഞ്ഞു.

ജനങ്ങളെ തങ്ങൾ വരുമാനമില്ലാത്തവരാക്കി മാറ്റിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമന് അറിയാം, അതിനാൽ തന്നെ ആദായനികുതിയെക്കുറിച്ച് ഒരു പ്രഖ്യാപനവും 2022ലെ ബജറ്റ് സെഷനിൽ ആവശ്യമില്ലെന്ന് ശശി തരൂർ എം.പി പരിഹസിച്ചു.

ആർക്ക് വേണ്ടിയുള്ള ബജറ്റാണിതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. രാജ്യത്തെ 10 ശതമാനം അതിസമ്പന്നർ 75 ശതമാനം സമ്പത്തും കയ്യടക്കി വച്ചിരിക്കുകയാണ്. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് 5 ശതമാനത്തിൽ താഴെയാണ്. മഹാമാരി കാലത്ത് വൻ സമ്പത്ത് ഉണ്ടാക്കിയവരിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ നികുതി ഈടാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കൃത്യതയും വ്യക്തതയും ഇല്ലാത്ത ബജറ്റാണിതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. ധനസംബന്ധമായ കാര്യങ്ങളിൽ വ്യക്തതയില്ല. നയപ്രഖ്യാപനത്തിന് സമാനമായ രീതിയിൽ അവതരണം. ഉള്ളടക്കം സംബന്ധിച്ച് എം പി മാർക്ക് പോലും വിവരം കിട്ടിയിട്ടില്ല. ആരോഗ്യരംഗം അടക്കം വിവിധ മേഖലകളിൽ പുതിയ പദ്ധതികളില്ലെന്നും അദ്ദേഹം പറഞ്ഞു.