സി.എസ്.ആര്‍ ഫണ്ടായി അദാനി വിഴിഞ്ഞത്ത് ചെലവഴിച്ചത് നൂറ് കോടി രൂപയോളം, കഴിഞ്ഞ ആറ് മാസം കൊണ്ട് ചെലവാക്കിയത് ആറുകോടി, ഈ പണമെല്ലാം എവിടെ പോയി

അദാനി പോര്‍ട്ട് വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ ഏറ്റെടുത്തതിന് ശേഷം സി എസ് ആര്‍ ഫണ്ടായി 100 കോടിയലധികം രൂപ വിഴിഞ്ഞത്ത് ചിലവഴിച്ചതായി അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡിന്റ അര്‍ധവാര്‍ഷിക കംപ്‌ളെയിന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ആറ് മാസം കൊണ്ട് ( ഒക്‌ബോര്‍ 21 – മാര്‍ച്ച് 22 ) അഞ്ച് കോടി എഴുപത് ലക്ഷം രൂപയാണ് സി എസ് ആര്‍ ഫണ്ടായി ചിലവഴിച്ചത.വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി സമൂഹത്തിന്റെ വിദ്യാഭ്യാസം , ആരോഗ്യം, സുസ്ഥിര വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്കാണ് ഈ തുക ചിലവഴിച്ചതെന്ന് അര്‍ധവാര്‍ഷിക കംപ്‌ളെയിന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

ഈ പണമെല്ലാം മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍ ചിലവഴിച്ചത് ലത്തീന്‍ സഭവഴിയായിരുന്നുവെന്നാണ് ആരോപണം. സമരം കനക്കുമ്പോഴും സര്‍ക്കാരോ ലത്തീന്‍ സഭയോ അദാനി പോര്‍ട്ടോ ഇത്തരത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കായി ചിലവഴിച്ച പണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നേയില്ലന്നതാണ് ദുരൂഹം. കഴിഞ്ഞ ആറ് മാസം കൊണ്ട് വിതരണം ചെയ്ത ആറ് കോടിക്കടുത്തുള്ള സി എസ് ആര്‍ ഫണ്ട് എവിടെ പോയി എന്നകാര്യത്തിലും വ്യക്തിതയില്ല. ആരാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഈ ഫണ്ട് കൈകാര്യം ചെയ്തത്, തിരുവനന്തപുരം ലത്തീന്‍ രൂപത ഇക്കാര്യത്തെക്കുറിച്ച് മിണ്ടുന്നേയില്ലന്നതാണ് രസകരം.

വിഴിഞ്ഞം പദ്ധതി പ്രദേശത്തിന്റെ പത്ത് കിലോമിറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായാണ് ഈ പണം ചിലവഴിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്രയൊക്കെ പണം ചിലവഴിച്ചിട്ടും വിഴഞ്ഞം പദ്ധതിപ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം പോലും നടക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യത്തിനും ഉത്തരമില്ല. ലത്തീന്‍ സഭാധികൃതര്‍ ഉണ്ടാക്കിയ ഗുണഭോക്താക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് സി എസ് ആര്‍ ഫണ്ട് വിതരണം ചെയ്തിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഇതിനെക്കുറിച്ച് ലത്തീന്‍ സഭയോ വിഴിഞ്ഞം സമര സമിതിയോ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല.

വിഴിഞ്ഞം തുറമുഖം വരുന്നത് കൊണ്ട് ജീവനോപാധികള്‍ ന്ഷ്ടപ്പെട്ട 2640 പേര്‍ക്കാണ് കോടിക്കണക്കിന് രൂപയുടെ സി എസ് ആര് ഫണ്ട് തങ്ങള്‍ ചിലവാക്കിയതെന്നാണ് അദാനി പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഈ പണം എവിടെ പോയി എന്ന് ആരും ചോദിക്കുന്നുമില്ല, പറയുന്നുമില്ല.

സമരം അതി തീഷ്ണമായി തുടരുമെന്നു സമരസമതിയും, വരുന്ന സെപ്തംബറില്‍ വിഴിഞ്ഞത്ത് കപ്പല്‍ അടുക്കുമെന്ന് സര്‍ക്കാരും പറയുന്നുണ്ട്. എന്നാല്‍ അദാനി അവിടെ ചിലവഴിച്ച കോര്‍പ്പറേറ്റ് റെസ്‌പോണ്‍സിബിലിറ്റി ഫണ്ടിന്റെ കാര്യം ഇതിനിടയില്‍ മുങ്ങിപ്പോവുകയാണ്. ആര്‍ക്കാണ് ഈ ഫണ്ട് കിട്ടിയത്, ആരാണ് അത് ചിലവഴിച്ചത്, ആ പണം യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കാണ് കിട്ടയതെങ്കില്‍ പിന്നെ ഈ സമരത്തിന്റെ ആവശ്യമെന്താണ് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയേണ്ടത് സര്‍ക്കാരും സമര സമിതിയുമാണ്.