ഇങ്ങിനെ നിരുത്തരവാദപരമായി എങ്ങിനെ സംസാരിക്കാന്‍ കഴിയുന്നു, ഇത് തികച്ചും ഖേദകരമാണ്; ശ്രീനിവാസന് എതിരെ രേവതി

നടി അക്രമിക്കപ്പെട്ട കേസ് ദിലീപിനെതിരെ കെട്ടിച്ചമച്ചതാണെന്നും ദിലീപ് നിരപരാധിയാണെന്നുമുള്ള നടന്‍ ശ്രീനിവാസന്റെ പ്രതികരണത്തിന് എതിരെ ഏറെ വിമര്‍ശനമാണ് ഉയരുന്നത്. ശ്രീനിവാസന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി ഡബ്ലുസിസി അംഗം രേവതിയും രംഗത്തെത്തി. തങ്ങള്‍ ആദരിക്കുന്ന താരങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ഏറെ ഖേദകരമാണെന്ന് രേവതി ട്വിറ്റില്‍ കുറിച്ചു.

“നമ്മള്‍ ആദരിക്കുന്ന താരങ്ങള്‍ ഇങ്ങിനെ സംസാരിക്കുന്നത് ഖേദകരമാണ്. സെലിബ്രിറ്റികള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെയല്ലേ സംസാരിക്കേണ്ടത്? ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങിനെ പ്രതിഫലിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കേണ്ടതില്ലേ?”- രേവതി ട്വിറ്ററില്‍ കുറിച്ചു.

പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്. താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. മനോരമയുമായുള്ള അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.ഡബ്ല്യു.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

https://twitter.com/RevathyAsha/status/1125797777164734464

സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിര്‍ണയിക്കുന്നത് താര-വിപണിമൂല്യമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.നയന്‍താരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതു കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.