'പ്രതിയ്ക്ക് ജഡ്ജിയുമായി ബന്ധം'; വിചാരണക്കോടതി മാറ്റാന്‍ അതിജീവിത സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീംകോടതിയില്‍. കോടിമാറ്റണം എന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ഹര്‍ജി. പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പൊലീസിന് ലഭിച്ച ശബ്ദരേഖയില്‍ നിന്ന് ഈ ബന്ധം വ്യക്തമാണെന്നും അതിജീവിത ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യല്‍ ഉത്തരവ് നിലനില്‍ക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറഞ്ഞത്. ഈ ഹര്‍ജിയാണ് ഹൈക്കോടതി സിംഗില്‍ ബെഞ്ച് തള്ളിയത്. കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ തന്നെ തുടരുമെന്നായിരുന്നു വിധി.

സെഷന്‍സ് ജഡ്ജി ഹണി.എം.വര്‍ഗീസ് വിചാരണ നടത്തരുതെന്ന ആവശ്യവും കോടതി തള്ളി. അതിജീവിതയുടെ ആവശ്യപ്രകാരം ഹര്‍ജിയില്‍ രഹസ്യവാദമായിരുന്നു നടന്നത്. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിത ആവശ്യപ്പെട്ടപ്പോള്‍ പ്രതിഭാഗം എതിര്‍ത്തു. അത്തരത്തില്‍ കീഴ്വഴക്കമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.