നടിയെ ആക്രമിച്ച കേസ്; വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റും

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് പകരം പുതിയ ജഡ്ജിയെ നിയമിച്ചു. ഇതേ തുടര്‍ന്നാണ് കോടതി മാറ്റം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജിയായിരുന്ന കെകെ ബാലകൃഷ്ണനെയാണ് എറണാകുളത്തെ സിബിഐ സ്പെഷ്യല്‍ ജഡ്ജിയായി നിയമിച്ചിരിക്കുന്നത്.

പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയ ഹണി എം വര്‍ഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിര്‍വ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും കേസിലെ തുടര്‍ വിചാരണ നടത്തുക പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ ഹണി എം വര്‍ഗീസ് തന്നെയാകും.

അതേസമയം കേസില്‍ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ആരോപിച്ചിരുന്നു.ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി ജഡ്ജ് അനുമതി നിഷേധിച്ചിരുന്നു. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടതിയുടെ ചോദിച്ചിരുന്നു.

കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടിക്കൊണ്ട് അതിജീവിത വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അത് ലഭിച്ചതിന് ശേഷമാകും ഹൈക്കോടതിയിലെ ഹര്‍ജിയില്‍ കൂടുതല്‍ വാദങ്ങള്‍ ഉന്നയിക്കുക. അതേസമയം കേസിലെ എട്ടാം പ്രതിയായ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.

വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദ്ദേശം നല്‍കണം. ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.