നടിയെ ആക്രമിച്ച കേസ് ; വിചാരണ ജനുവരി 31-നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണം. വിചാരണ ജനുവരി 31 നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാണ് വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപേക്ഷയും സുപ്രിംകോടതിയ്ക്ക് മുന്നിലെത്തി.

കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്ന് എന്നാണ് ദിലീപിന്റെ ആവശ്യം.അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ തടസം നില്‍ക്കുന്നു. തന്റെ മുന്‍ ഭാര്യയും ഒരു ഉന്നത പോലീസ് ഓഫീസറും തന്നെ കേസില്‍പ്പെടുത്തിയതിന് ഉത്തരവാദിയാണെന്നും അപേക്ഷയില്‍ ദിലീപ് ആരോപിച്ചു.

പൊലീസ് ഓഫീസര്‍ നിലവില്‍ ഡിജിപി റാങ്കില്‍ ആണെന്നും തനിക്കെതിരെ തുടര്‍ച്ചായി ഗൂഡാലോചന നടത്തുന്നെന്നും സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിരുന്നു.