'ധൂർത്ത് കാണിച്ച് കൃഷിക്കാരെ ഇല്ലാതാക്കുന്നു, രാഷ്ട്രീയത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത കർഷകനെ തേജോവധം ചെയ്യരുത്'; പ്രതികരിച്ച് കൃഷ്ണപ്രസാദ്

കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യയിൽ പ്രതികരിച്ച് നടനും കർഷകനുമായ കൃഷ്ണ പ്രസാദ്. ഇതുപോലെ ഒന്ന് സംഭവിക്കരുതെന്ന പ്രാർത്ഥന മാത്രമാണ് ഉള്ളത്. വളരെ വേദയുണ്ട്. സർക്കാരിന് ഒരു വകുപ്പുണ്ട്. നാലായിരം കോടിയോളം രൂപ ശമ്പളം വാങ്ങുന്ന സർക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ വകുപ്പിലുണ്ട്. രണ്ടായിരം കോടിക്ക് താഴെ രൂപയ്ക്ക് നെല്ല് ശേഖരിച്ചിട്ട് അതില്‍ നാലില്‍ മൂന്ന് നൽകുന്നത് കേന്ദ്ര സർക്കാരാണെന്നും കൃഷ്ണ പ്രസാദ് പറയുന്നു.

കർഷകർക്ക് സഹായം ചെയ്യേണ്ടത് സർക്കാരല്ലേ. നാലിൽ മൂന്നും വരുന്നത് കേന്ദ്രത്തിന്റെ ഫണ്ടാണ്. ആ ഫണ്ട് ഞങ്ങളിലേക്ക് കൃത്യമായി എത്തിക്കണം. ഫണ്ട് നേരിട്ട് കർഷകരുടെ അകൗണ്ടിൽ തരാൻ ആവശ്യപ്പെട്ടാൽ അത് ചെയ്യില്ല. അത് സംസ്ഥാന സർക്കാർ വാങ്ങി വക മാറ്റി ചെലവഴിക്കും. എന്നിട്ടാണ് പിആർഎസ് ലോണ്‍ എടുക്കാന്‍ പറയുകയാണ്. ലോണ്‍ എടുത്ത് കഴിഞ്ഞാൽ ഒരു വർഷത്തിനുള്ളില്‍ കണ്‍സോർഷ്യവുമായുള്ള സർക്കാർ ധാരണയെന്താണെന്ന് കർഷകർക്ക് അറിയില്ല.

ഇന്നും മന്ത്രി പറയുന്നത് കൃഷ്ണപ്രസാദിന് രണ്ട് മാസത്തിനുള്ളിൽ പണം ലഭിച്ചുവെന്നാണ്. ജയസൂര്യ വിമർശിച്ചതിന് പിന്നാലെ തന്നേ തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ ആത്മഹത്യ ചെയ്ത പ്രസാദിനെ എങ്കിലും വെറുതെ വിടണം. രാഷ്ട്രീയവും മറ്റ് കാര്യങ്ങളും പറഞ്ഞ് അയാളെ എങ്കിലും തേജോവധം ചെയ്യാതിരിക്കണം.

ഒരാളെ നഷ്ടപ്പെട്ടു. ഇനിയിങ്ങനെ സംഭവിക്കരുത്. ഒരു കൃഷി മന്ത്രിയുടെ മുന്നിൽ വെച്ചാണ് മറ്റൊരു മന്ത്രി പറയുന്നത് കേരളത്തിൽ കൃഷിയുടെ ആവശ്യമില്ല എന്ന്. ഇങ്ങനെയുള്ള ഒരു നാട്ടിൽ എങ്ങനെ കൃഷി ചെയ്യും. ഇവർ ആസ്ട്രേലിയയിൽ കൃഷിയെ കുറിച്ച് പഠിക്കാൻ പോയി. അതിൽ നിന്നൊരാൾ മുങ്ങി. അതിനുശേഷം അയാളെ അന്വേഷിച്ചു ന‌ടന്നു. എതാണ്ട് നാല്-അഞ്ച് കോടി രൂപ അതിനു വേണ്ടി മുടക്കി, എന്തിന്? എങ്കിൽ തമിഴ്നാട്ടിൽ പോയി കൃഷിയെ കുറിച്ച് പഠിച്ചാൽ പോരായിരുന്നോ. അപ്പോൾ, നമ്മുടെയൊക്കെ കരത്തിന്റെ കാശ് ഇതുപോലെ അനാവശ്യം കളയുകയല്ലാതെ ആവശ്യത്തിന് ഇത് ഉപകരിക്കുന്നില്ല.

ബാങ്കിനോടല്ലാതെ മറ്റൊരാളോട് വായ്പ ചോദിച്ചാൽ കൃഷിക്കാരന് കിട്ടുന്ന സാഹചര്യമില്ല. മുന്‍ വർഷങ്ങളില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിരുന്നില്ല. ഈ വർഷം രണ്ടാംകൃഷി ചെയ്തത് വളരെ കുറവാണ്. കൃഷിമന്ത്രി എവിടെയാണ്. ധൂർത്തിന്റെ മറ്റൊരു വകഭേദം കാണിച്ച് കൃഷിക്കാരനെ ഇല്ലായ്മ ചെയ്യരുത്.

ഞങ്ങളാരും കോടീശ്വരന്മാരല്ല, ലക്ഷപ്രഭുക്കളല്ല. വളരെയധികം പടവെട്ടി, ബുദ്ധിമുട്ടിയാണ് ഞങ്ങൾ കൃഷി ചെയ്യുന്നത്. ഞങ്ങൾ പ്രകൃതിയോട് പോരാടണം, മണ്ണിനോട് പോരാടണം. ഇതെല്ലാം ചെയ്യുമ്പോൾ ഞങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്നതിന്റെ ആ മൂല്യത്തിന് അതിന്റെ വില തരുന്നില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നും കൃഷ്ണ പ്രസാദ് ചോദിക്കുന്നു.